കൊച്ചി∙ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ മകന്‍ ഹൈക്കോടതിയിൽ ഹർജി നൽകി. അധികാര ദുരുപയോഗത്തിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. തന്നെയും അമ്മ ശശികലയെയും കുറ്റവാളികളായി ചിത്രീകരിച്ചുവെന്നും ഹര്‍ജിയിൽ പരാതി ഉന്നയിക്കുന്നു.
യതീഷ് ചന്ദ്രയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പേരക്കുട്ടിയുമായി ശബരിമലയിലെത്തിയപ്പോൾ തടഞ്ഞ നടപടിക്കെതിരെ ദേശീയ വനിതാ കമ്മിഷന് ശശികല പരാതി നൽകിയിരുന്നു. ഇതിനു പുറമെ ലോകായുക്ത, ബാലാവകാശ കമ്മിഷന്‍ എന്നിവയെ സമീപിക്കുമെന്നും ശശികല വ്യക്തമാക്കിയിരുന്നു.
പൊലീസ് നിർദേശം മറികടന്ന് ശബരിമലയിലേക്കു പോകാൻ ശ്രമിച്ചതിന് ശശികലയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം പേരക്കുട്ടികളുമായി ശശികല വീണ്ടും ശബരിമലയിലെത്തി. തുടർന്ന് എസ്പി യതീഷ് ചന്ദ്ര എത്തി നിശ്ചിത സമയത്തിനുള്ളിൽ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് നിർദേശിക്കുകയായിരുന്നു. ഇക്കാര്യം എഴുതി വാങ്ങിയശേഷമാണ് ശശികലയെയും സംഘത്തെയും സന്നിധാനത്തേക്കു കടത്തിവിട്ടത്.