ന്യൂഡൽഹി∙ അയോധ്യ കേസിൽ സുപ്രീംകോടതി ജനുവരി നാലിന് വാദം കേൾക്കും. കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. 100 വർഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യുപി സർക്കാർ വാദം.
ഇതിനു പിന്നാലെ രാമക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളില്‍നിന്നും ആവശ്യവും ഉയര്‍ന്നു. ബിജെപിക്കുള്ളിലും ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു. തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവർ കേസിൽ വാദം കേൾക്കാനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനാണു സാധ്യത. പെട്ടെന്ന് വിധി വരാനായി ഭൂമി തർക്ക കേസിലെ വാദം ഓരോ ദിവസവും തുടർച്ചയായി കേൾക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ പ്രതികരിച്ചു.