ബഗ്ദാദ്∙ പാരിസ് ഭീകരാക്രമണത്തിനു ശേഷം യൂറോപ്പിലാകെ ആക്രമണം നടത്തുമെന്നു വിഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ താരിഖ് ജാദൂനെ (അബു ഹംസ അൽ ബൽജികി–30) തൂക്കിക്കൊല്ലാൻ ഇറഖിലെ കോടതി വിധിച്ചു. ഇയാൾ ബെൽജിയം പൗരനാണ്.
ഐഎസ് വിരുദ്ധ പോരാട്ടത്തിനിടെ നൂറുകണക്കിനു വിദേശ ഭീകരരെ ഇറാഖ് പിടികൂടിയിട്ടുണ്ടെങ്കിലും വിചാരണയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 2014ൽ ഐഎസിൽ ചേർന്ന ജാദൂൻ കഴിഞ്ഞ വേനൽക്കാലത്തു മൊസൂളിലാണ് അറസ്റ്റിലായത്.
മൊറോക്കൻ വംശജനായ ഇയാൾ പിടികിട്ടാപ്പുള്ളികളായ വിദേശീയരിൽ പ്രമുഖനായിരുന്നു. ഐഎസിനുവേണ്ടി സിറിയയിലും ഇറാഖിലും പ്രവർത്തിച്ചു.