ക്വാലലംപുർ∙ മലേഷ്യയും സിംഗപ്പൂരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി ചർച്ച നടത്തി. മലേഷ്യയിൽ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനു പുറമേ ഉപപ്രധാനമന്ത്രി വാൻ അസിസ വാൻ ഇസ്മായിലിനെയും ഭർത്താവും മുൻ ഉപപ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിമിനെയും മോദി സന്ദർശിച്ചു.
തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ മഹാതിറിനെ മോദി അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി മഹാതിറുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നു മോദി പിന്നീട് അറിയിച്ചു. ഇരുവരും തമ്മിലുള്ള ആദ്യചർച്ചയാണിത്.
മലേഷ്യൻ സന്ദർശനത്തിനുശേഷം സിംഗപ്പൂരിലെത്തിയ മോദി പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്, വാർത്താവിനിമയ മന്ത്രി എസ്.ഈശ്വരൻ എന്നിവരോടൊത്ത് ഇന്ത്യൻ ഹൈക്കമ്മിഷൻ നടത്തിയ സ്റ്റാർട്ടപ് മേള സന്ദർശിച്ചു. ഇന്നു പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കു ശേഷം പ്രസിഡന്റ് ഹലിമ യാക്കോബിനെ അദ്ദേഹം സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മള ബന്ധമാണുള്ളതെന്നും ‘രണ്ടു സിംഹങ്ങളും’ ഒന്നിച്ചു മുന്നേറുമെന്നും ബിസിനസ് സമ്മേളനത്തിൽ മോദി പറഞ്ഞു.