നവരാത്രികാലത്തെ അഞ്ചാം ദിവസമായ (ഞായറാഴ്ച, 14 ഒക്ടോബർ 2018) പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് ആരാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. ചതുർഭുജയും തൃനേത്രയുമാണ് ദേവി. വലതുകൈകളിലൊന്നിൽ ആറു ശിരസ്സോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവും. സിംഹമാണ് വാഹനം.
സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കും .'ശക്തിധരന്‍' ആയതിനാലാണ് സുബ്രഹ്മണ്യന് ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ സാധിച്ചതെന്നുമാണ് വിശ്വാസം. സ്കന്ദമാതാ പ്രീതിയിലൂടെ സുബ്രഹ്മണ്യപ്രീതിയും ലഭിക്കുമെന്ന് ചുരുക്കം .
ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം .
നവരാത്രിയുടെ അഞ്ചാം ദിനം സ്കന്ദമാതാ ദേവിയെ പ്രാർഥിക്കാനുള്ള മന്ത്രം
"സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ"
സ്കന്ദമാതാ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ സ്കന്ദമാതാ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ