Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ആണ്, ഹോസ്പിറ്റൽ മാനേജ്മെന്റ്

aswins@mm.co.in
hospital-management

ആശുപത്രിയിൽ പോകാൻ പേടിയുള്ളവരാണ് അധികവും. എന്നാൽ ആശുപത്രികൾ ഉൾപ്പെടുന്ന ഹെൽത്ത്കെയർ മേഖലയിൽ അനുദിനമാണു വളർച്ച. രാജ്യാന്തര വമ്പൻമാർ വരെ ഇന്ത്യയിൽ ചുവടുറപ്പിക്കുന്നു. തൊഴിൽരംഗത്ത് അവസരങ്ങളുടെ ചാകരയും. ഇന്ന് ഇന്ത്യയിലെ ‘ഹോട്ട് ജോബു’കളുടെ കൂട്ടത്തിലുണ്ട് ഹോസ്പിറ്റൽ മാനേജ്മെന്റ്/ അഡ്മിനിസ്ട്രേഷൻ മേഖലയും.

എംബിഎയ്ക്കപ്പുറം
എംബിഎ എടുത്തവർക്ക് എവിടെയും ജോലി തേടാമെന്ന സ്ഥിതി മാറുന്നു; ഓരോ വ്യവസായത്തെയും പ്രത്യേകം പരിഗണിച്ചുള്ള മാനേജ്മെന്റ് പഠനമാണ് ഇപ്പോൾ ട്രെൻഡിങ്. ആശുപത്രികളുടെ നടത്തിപ്പ്, പ്രവർത്തന മേൽനോട്ടം എന്നിവ സംബന്ധിച്ച മാനേജ്മെന്റ് മേഖലയാണു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. ആരോഗ്യ രംഗത്ത് ഏറ്റവും തിളക്കമുള്ള കരിയർ റോളുകൾ സമ്മാനിക്കുന്ന മേഖല. യുഎസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ സർവേപ്രകാരം 2024 വരെയുള്ള കാലഘട്ടത്തിൽ ലോകവ്യാപകമായി 17 % വളർച്ചയാണു ഹോസ്പിറ്റൽ മാനേജ്മെന്റ് വിദഗ്ധരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത്. 

ജോലി, ശമ്പളം
ഹോസ്പിറ്റൽ മാനേജർ അല്ലെങ്കിൽ തത്തുല്യ തസ്തികകളിലായിരിക്കും കരിയറിന്റെ തുടക്കം. തുടർന്ന് ആശുപത്രികളിലെ പ്രമോഷൻ ഘടന അനുസരിച്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വരെയുള്ള റോളുകളിൽ എത്താം. പല വലിയ ആശുപത്രികളുടെയും ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് ഹോസ്പിറ്റൽ മാനേജർമാരാണ്.

‌ഫോർട്ടിസ്, മാക്സ് ഹെൽത്ത്കെയർ, അപ്പോളോ തുടങ്ങി ഇന്ത്യയിലെ മുൻനിര ആശുപത്രി ഗ്രൂപ്പുകൾ മുതൽ ഇടത്തരം നഗരങ്ങളിലെ ആശുപത്രികൾ വരെ ഹോസ്പിറ്റൽ മാനേജർമാരെ ജോലിക്കെടുക്കാറുണ്ട്. ഹെൽത്ത്കെയർ രംഗത്തെ സ്റ്റാർട്ടപ്പുകളിലും അവസരം.മൂന്നു ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിലായിരിക്കും തുടക്കക്കാരുടെ വാർഷിക ശമ്പളം. തൊഴിൽ പരിചയം, പ്രമോഷൻ എന്നിവയ്ക്കൊപ്പം ശമ്പളത്തിലും കാര്യമായ മാറ്റമുണ്ടാകും.  

കോളജുകൾ, കോഴ്സുകൾ
ഹോസ്പിറ്റൽ മാനേജ്മെന്റ്/ അഡ്മിനിസ്ട്രേഷൻ സ്ട്രീമുകളിൽ ബിബിഎ, എംബിഎ, പിജി ഡിപ്ലോമ, ഹോസ്പിറ്റൽ മാനേജ്മെന്റിൽ എംഎസ്‌സി തുടങ്ങിയ വ്യത്യസ്ത കോഴ്സുകൾ ഈ മേഖലയിലുണ്ട്. മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎച്ച്എ) എന്ന പേരിലും ഈ മേഖലയിലെ ചില എംബിഎ പ്രോഗ്രാമുകൾ അറിയപ്പെടുന്നു).

ബിരുദകോഴ്സുകൾക്കു നിശ്ചിത മാർക്കോടെയുള്ള ഹയർസെക്കൻഡറി വിജയമാണു പല സർവകലാശാലകളിലും അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദത്തിനു യോഗ്യതകൾ പല സർവകലാശാലകൾക്കും പലതാണ്. ക്യാറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകളിലെ സ്കോർ പരിഗണിക്കാറുണ്ട്. ചില സർവകലാശാലകൾ സ്വന്തം പരീക്ഷയും നടത്തുന്നു.

പ്രധാന സ്ഥാപനങ്ങൾ:

∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി (രണ്ടു വർഷ എംഎച്ച്എ, മെഡിക്കൽ ബിരുദധാരികൾക്കു മാത്രം)
∙ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, പുണെ (രണ്ടുവർഷ എംഎച്ച്എ, പ്രവേശനം ഒഎംആർ പരീക്ഷ വഴി)
∙ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (രണ്ടു വർഷ എംഎച്ച്എ, പ്രവേശനം ടിസ്നെറ്റ് എന്ന പ്രവേശനപരീക്ഷ വഴി)
∙ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഹെൽത്ത് സയൻസസ് (രണ്ട് വർഷ എംബിഎ, പ്രവേശനം സ്നാപ് എന്ന പ്രവേശനപരീക്ഷ വഴി)

മെഡിക്കൽ കോഡിങ്

സാധ്യതകൾ ഗ്ലോബൽ
ആശുപത്രി അഡ്മിനിസ്ട്രേഷന്റെ  ഭാഗമായുള്ള മേഖലയാണു മെഡിക്കൽ കോഡിങ്. രോഗിയുടെ മെഡിക്കൽ റെക്കോർഡിലുള്ള വിവരങ്ങൾ (അസുഖം, ചികിൽസാചരിത്രം തുടങ്ങിയവ) രാജ്യാന്തര തലത്തിൽ സ്വീകാര്യമായ കോ‍ഡുകളാക്കി മാറ്റുകയാണു മെഡിക്കൽ കോഡിങ്ങിൽ ചെയ്യുന്നത്. ഭാവി ചികിൽസ, വിവരശേഖരണം, ഇൻഷുറൻസ് തുടങ്ങിയവയ്ക്ക് ഈ കോഡുകൾ‌ ഗുണം ചെയ്യും. ഇന്ത്യയിൽ അതിവേഗ വളർച്ച പ്രതീക്ഷിക്കുന്ന കരിയർ മേഖല; വൈദഗ്ധ്യം നേടുന്നവർക്കു വിദേശ അവസരങ്ങളുമേറെ.

യോഗ്യത, ശമ്പളം
സ്ത്രീകൾക്കു നല്ല പ്രാതിനിധ്യമുള്ള മേഖലയാണു മെഡിക്കൽ കോഡിങ്. അടിസ്ഥാന വിദ്യാഭ്യാസം മാത്രം മതിയെങ്കിലും ജീവശാസ്ത്ര ബിരുദധാരികൾക്കു കൂടുതൽ ശോഭിക്കാനാകും. മനുഷ്യ ശരീരഘടനയെക്കുറിച്ച് അടിസ്ഥാന ധാരണ, വൈദ്യശാസ്ത്ര പദപരിചയം എന്നിവ ഗുണം ചെയ്യും. ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങൾ മെഡിക്കൽ കോഡിങ്ങിൽ പരിശീലനം നൽകുന്നുണ്ട്. മെഡിക്കൽ കോഡർക്കു തുടക്കത്തിൽ രണ്ടു ലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപ വരെ വാർഷിക ശമ്പളം പ്രതീക്ഷിക്കാം. 

ഓട്ടമേഷൻ വന്നാലും...
ക്ലറിക്കൽ സ്വഭാവമുള്ള ജോലികൾ ഇന്ന് ഓട്ടമേഷന്റെ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും മെഡിക്കൽ കോഡിങ്ങിനെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. കംപ്യൂട്ടറിന്റെ സഹായം ജോലിയെ ലഘൂകരിക്കുമെങ്കിലും ജോലി ചെയ്യുന്നയാളെ പൂർണമായി മാറ്റുന്ന നിലയിലേക്ക് എത്തിയിട്ടില്ലെന്ന് സാരം.

More Campus Updates>>