കുമരകം ഭാഗങ്ങളിലെ കായലിലെയും തോടുകളിലെയും നാടൻ മൽസ്യങ്ങൾക്കു ഭീഷണിയായി റെഡ് ബെല്ലി മൽസ്യങ്ങൾ. വെള്ളപ്പൊക്കത്തിനു മൽസ്യ ഫാമുകളിൽ നിന്നു പുറത്തു ചാടിയ റെഡ് ബെല്ലി മൽസ്യങ്ങളാണു മൽസ്യ സമ്പത്തിനു ഭീഷണിയായിരിക്കുന്നത്. ചെറിയ മൽസ്യങ്ങളെയാണു ഈ മൽസ്യങ്ങൾ ഭക്ഷിക്കുന്നത്. പെട്ടെന്നു വളർച്ച പ്രാപിക്കുന്നവയാണിത്. അതുകൊണ്ടാണു ഫാമുകളിൽ ഇവയെ കൂടുതലായി വളർത്തുന്നത്.
ഫാമുകളിൽ നിന്നും ആയിരക്കണക്കിനു റെഡ് ബെല്ലികളും ഇവയോടു സാമ്യമുള്ള നട്ടർ മത്സ്യങ്ങളുമാണ് തോടുകളിലും കായലിലും എത്തിയിരിക്കുന്നത്. ഫാമുകളിൽ നിന്നു പുറത്തുചാടി ഇവ യഥേഷ്ടം സഞ്ചരിക്കുന്നതിനാൽ വളർച്ച വേഗത്തിലാകുന്നു. ഒരു വർഷം കൊണ്ട് 20–30 കിലോ തൂക്കംവരെ എത്തും. മുകൾ നിരയിലും താഴെയുമായി 14 വീതം പല്ലുകളുണ്ട്.
ഇറച്ചിയാണു പ്രധാന ഭക്ഷണം. കൂടാതെ മൽസ്യങ്ങളെയും തിന്നും. 10 വർഷം വരെയാണു റെഡ് ബെല്ലിയുടെ ആയുസ്. കായലിൽ വലയിടുന്നവർക്കും തോടുകളിൽ ചൂണ്ട ഇടുന്നവർക്കും വെള്ളപ്പൊക്കത്തിനു ശേഷം റെഡ് ബെല്ലി ധാരാളം കിട്ടുന്നുണ്ട്. ചൂണ്ടയിടുന്നവർ കോഴിയുടെ കുടലാണ് തീറ്റയായിട്ടു റെഡ് ബെല്ലിയെ പിടിക്കുന്നത്. മൂലേപ്പാടം തോട്ടിൽ ഇന്നലെ ജോ തോമസ് ചൂണ്ടയിട്ടപ്പോൾ നാല് കിലോ റെഡ് ബെല്ലി മൽസ്യം ലഭിച്ചു.