സംസ്ഥാനത്തു പലഭാഗങ്ങളിലും ലഭിക്കുന്ന അപ്രതീക്ഷിത മഴയ്ക്കു പിന്നിൽ അന്തരീക്ഷത്തിൽ 1000 കിലോമീറ്റർ വീതിയിൽ രൂപം കൊണ്ട അപൂർവപ്രതിഭാസമായ മേഘ പടലം (ക്ലൗഡ് ബാൻഡ്) രാജ്യത്തിന്റെ വടക്കു–കിഴക്കു ഭാഗത്തെ അന്തരീക്ഷത്തിൽ 3,000 കിലോമീറ്ററിലധികം നീളത്തിലുള്ള പടലം കാരണം പലയിടങ്ങളിലും രണ്ടുദിവസം കൂടി മഴ പെയ്തേക്കുമെന്നാണു നിഗമനം. എറണാകുളത്തിനു വടക്കുഭാഗത്താണു കഴിഞ്ഞദിവസം കൂടുതൽ മഴ ലഭിച്ചത്.
മകരത്തിൽ അപൂർവമായി നേരത്തെയും മഴ ലഭിച്ചിട്ടുണ്ടെങ്കിലും ഈ സീസണിൽ ഇങ്ങനെയൊരു മേഘപാളി രൂപംകൊള്ളുന്നതു അപൂർവ പ്രതിഭാസമാണെന്നു കൊച്ചി അഡ് വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റെഡാർ ഗവേഷണ കേന്ദ്ര(എസിഎആർആർ)ത്തിലെ ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് പറഞ്ഞു. ലക്ഷദ്വീപുമുതൽ ടിബറ്റുവരെ കാണപ്പെടുന്ന പടലം വടക്കുകിഴക്കു ദിശയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒഡീസ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ പകുതിഭാഗം, ഗോവ, കേരളം, കർണാടകത്തിന്റെ ഒരു ഭാഗം, ലക്ഷദ്വീപ് തുടങ്ങി 11 സംസ്ഥാനങ്ങളുടെ അന്തരീക്ഷത്തിൽ കയറിയിറങ്ങി കിടക്കുന്ന പടലത്തിന്റെ തുടർച്ച ആഫ്രിക്കയിലെ സോമാലിയ തീരം വരെ നീളുന്നതായും കണ്ടെത്തി.
മേഘപാളി അഞ്ചുമുതൽ വ്യാപിക്കാൻ തുടങ്ങിയിരുന്നതായാണു സൂചന. ആറിനു രാത്രിയിൽ എട്ടോടെ പാലക്കാടും ഏഴിനു പുലർച്ചെ ഒന്നോടെ വയനാട്ടിലും ശക്തമായ മഴ ലഭിച്ചതിനെ തുടർന്നു നടത്തിയ നിരീക്ഷണത്തിലാണ് അതിന്റെ രൂപം വ്യക്തമായത്. ഗൾഫ് പ്രദേശത്തുനിന്നുള്ള തണുത്തകാറ്റും (വെസ്റ്റേൺ ഡിസ്റ്റർബൻസ്) ഇവിടുത്തെ ചൂടുള്ള നീരാവി നിറഞ്ഞകാറ്റും ഭൂമധ്യരേഖയ്ക്കു സമാന്തരമായി ലയിച്ചാണു മേഘപടലം രൂപം കൊണ്ടതെന്നാണു എസിഎഎആറിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ചു കൂടുതൽ ഗവേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
പസഫിക് മഹാസമുദ്രത്തിൽ ആറുകിലോമീറ്റർ ഉയരത്തിൽ 240 മണിക്കൂർ വേഗത്തിൽ വീശുന്ന കാറ്റ് ഇന്ത്യയിൽനിന്നുള്ള കാറ്റിനെ വലിച്ചെടുക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. മേഘപടലത്തെ തുടർന്നു പാലക്കാടാണു കൂടുതൽ മഴ ലഭിച്ചത് (12.6 മില്ലിമീറ്റർ), കോഴിക്കോട്, വയനാട്, എറണാകുളം, ജില്ലകളിലും മഴ ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റ കൂടുതൽ ഫലങ്ങൾ അടുത്തദിവസങ്ങളിൽ പ്രകടമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.