Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ വരൾച്ചാ ഭീതിയിലേക്ക്; ഇനിയുള്ളത് 56 ദിവസത്തെ വെള്ളം മാത്രം

Drought

മുംബൈ നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ ഏഴു നദികൾ എൺപത്തഞ്ചു ശതമാനവും കാലിയായി. ഏഴു നദികളിലുമായി ഇനിയുള്ളത് 56 ദിവസം ഉപയോഗിക്കാനുള്ള വെള്ളം മാത്രമെന്ന് റിപ്പോർട്ട്. മഴ പെയ്യുമെന്ന പ്രതീക്ഷ അസ്ഥാനത്തായാൽ നഗരത്തിന്റെ അവസ്ഥ പ്രവചനാതീതമായേക്കും. 

മഴ പെയ്യുമെന്ന പ്രതീക്ഷയിൽ നഗരത്തിലെ ജല വിതരണത്തിനു ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഒരു ദിവസം 4200 ദശലക്ഷം ലീറ്റർ വെള്ളമാണു മുംബൈ നഗരത്തിന് ആവശ്യമുള്ളത്. ഇതിൽ 3800 ലീറ്ററാണു കോർപറേഷൻ വിതരണം ചെയ്യുന്നത്. ഇൗ ജൂൺ 18ലെ കണക്കുപ്രകാരം 2,15,157 ദശലക്ഷം ലീറ്റർ വെള്ളമാണു അവശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 2,70,828 ദശലക്ഷം ലീറ്റർ വെള്ളം ബാക്കിയുണ്ടായിരുന്നു.

ഞായറാഴ്ച മുംബൈയിൽ ശക്തമായി മഴ പെയ്തിരുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും ഇതോടെ ഏഴു നദികളിലും ജലത്തിന്റെ അളവ് ഉയരുമെന്നു കരുതുന്നതായും സാഹചര്യങ്ങൾ വിലയിരുത്തി ജലവകുപ്പ് ഉദ്യോഗസ്ഥർ‌ പറയുന്നു. മുംബൈ നഗരത്തിലെ ആവശ്യങ്ങൾക്ക് ഒരു വർഷം ജലക്ഷാമമില്ലാതെ കടന്നുപോകാൻ 14.47 ലക്ഷം മില്യൺ ലീറ്റർ വെള്ളമാണു മഴയിലൂടെ ലഭിക്കേണ്ട‌‌ത്. പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിൽ നഗരം  കടുത്ത വരൾച്ചയിലേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

കുടിവെള്ളമില്ലാത്ത കാലം അത്ര അകലെയല്ല

Mumbai-Water-Scarcity--Draught-India

കുടിവെള്ളമില്ലാത്ത കാലം വരാനിരിക്കുന്നതേയുള്ളു എന്നു കരുതരുത്. പല സംസ്ഥാനങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നു നിതി ആയോഗ് തയാറാക്കിയ സമഗ്ര ജല മാനേജ്മെന്റ് സൂചിക വ്യക്തമാക്കുന്നു. 2016–17 ജല മാനേജ്മെന്റ് സൂചികയിൽ ഗുജറാത്താണ് ഒന്നാമത്. ജലാശയങ്ങളുടെ സംരക്ഷണവും നവീകരണവും, പങ്കാളിത്ത ജലസേചനം, കൃഷിയിടങ്ങളിലെ സുസ്ഥിരജലവിനിയോഗം, ഗ്രാമ–നഗര കുടിവെള്ള ലഭ്യത, ജല മാനേജ്മെന്റ് നയങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഹിമാലയൻ ഇതര പട്ടികയാണിത്. വെള്ളമില്ലായ്മ മനുഷ്യരെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ മാത്രം കണക്കാണിത്. മറ്റു ജീവജാലങ്ങളുടെ ദുരിതം തിട്ടപ്പെടുത്തിയിട്ടില്ല. നിലവിൽ ആവശ്യമുള്ള വെള്ളത്തിന്റെ ഇരട്ടി വേണം 2030ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കണ്ടെത്തലുകൾ 

∙ രാജ്യത്തു കടുത്ത ജലക്ഷാമം അനുഭവിക്കുന്നവർ – 60 കോടി 

∙ മലിനജലം കുടിച്ചും വെള്ളം ലഭിക്കാതെയും ഇന്ത്യയിൽ പ്രതിവർഷം മരിക്കുന്നവർ – ഏകദേശം 2 ലക്ഷം 

∙ നിലവിലെ ജല ലഭ്യത – 695 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം); 2050ൽ ആവശ്യമുള്ളത് – 1,180 ബിസിഎം. 

∙ വെള്ളമില്ലാത്തതിനാൽ പ്രതിശീർഷ ഉൽപാദനത്തിൽ വരാവുന്ന നഷ്ടം – 6% 

∙ ഇന്ത്യയിലെ വെള്ളത്തിന്റെ ഏകദേശം 70 ശതമാനവും മാലിന്യം കലർന്നത് 

∙ 122 രാജ്യങ്ങളുടെ ആഗോള ജലനിലവാര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം – 122 

∙ പുരയിടത്തിൽ കുടിവെള്ള സൗകര്യമില്ലാത്ത വീടുകൾ – 75% 

∙ പൈപ്പ് വെള്ളം കിട്ടാത്ത വീടുകൾ – 84%