Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയാനയെ തോളിലേറ്റിയോടിയ വനപാലകൻ; ദൃശ്യങ്ങൾക്കു പിന്നിൽ?

Elephant calf നിത്യാഭ്യാസമില്ലേലും ആനയെ എടുക്കാം... കോയമ്പത്തൂർ മേട്ടുപ്പാളയത്ത് കനാലിലെ ചെളിയിൽ പുതഞ്ഞുപോയ കുട്ടിയാനയെ രക്ഷപ്പെടുത്തി വനം ഉദ്യോഗസ്ഥൻ ചുമലിലേറ്റി നടന്നപ്പോൾ

അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആനപ്പുറത്ത് മനുഷ്യർ കയറുന്നത് പതിവാണ്. എന്നാൽ ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ വലപാലകന്റെ ചിത്രം പെട്ടെന്നു തന്നെ ജനശ്രദ്ധയാകർഷിച്ചു. രക്ഷപെടുത്തുമ്പോള്‍ അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയിൽ കനാലില്‍ വീണ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനപാലകര്‍ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. ചെളിയില്‍ പൂണ്ടുപോയ തന്റെ കുഞ്ഞിനായി കാത്തിരുന്ന തള്ളയാനയെ കാരണമറിയാതെ വനപാലകര്‍ വേർപിരിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തേക്കംപട്ടിയിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു വശം റിസര്‍വ്  വനവും മറുഭാഗം ഭവാനി പുഴയുമാണ്. ഇവിടെ വെള്ളം കുടിക്കാനിറങ്ങിയ പിടിയാന തിരികെ പോകാൻ കൂട്ടാക്കാതെ റോഡില്‍ തന്നെനിലയുറപ്പിച്ചു. ഈ സമയത്താണ് ട്രാക്ടറുമായി ഒരാളെത്തുന്നത്. ആന റോഡില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ നിന്നപ്പോൾ ട്രാക്ടറിന്റെ ശബ്ദം കൂട്ടി ആനയെ ഓടിക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇതോടെ പ്രകോപിതയായ ആന ഇവര്‍ക്കു നേരെ പാഞ്ഞടുത്തു.

വിവരമറിഞ്ഞ് വനംപാലകരും  സംഭവസ്ഥലത്തെത്തി. തിരികെ കാടു കയറാൻ മടിച്ച പിടിയാനയെ പടക്കം പൊട്ടിച്ചും മറ്റും ഭയപ്പെടുത്തി കാട്ടിലേക്കോടിച്ചു. ആനയെ കാട്ടിലേക്കു തിരിച്ചയച്ച ശേഷമാണ് കനാലിലെ ചെളിയിൽ പുതഞ്ഞുപോയ കുട്ടിയാനയുടെ നിലിവിളി വനപാലകര്‍ കേള്‍ക്കുന്നത്. കനാലിൽ അകപ്പെട്ട കുട്ടിയാനയെ കാത്താണ് തള്ളയാന നടുറോഡിൽ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെയാണ് വനപാലകരും സംഘവും ആനയെ വിരട്ടിയോടിച്ചത്.

ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയാനയായിരുന്നു കനാനിലെ ചെളിയിൽ അകപ്പെട്ടത്. കുട്ടിയാനയെ കനാലിൽ നിന്നും കരകയറ്റിയ വനപാലകർ അപ്പോൾ തന്നെ കുഞ്ഞിനേയും തേളിലേറ്റി വനത്തിലേക്കോടി. നെല്ലിത്തുറ വനമേഖലയിൽ വിരട്ടിയോടിച്ച അമ്മയാനയേയും  സംഘവും തമ്പടിച്ചിരുന്നു. എന്നാൽ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടി ഓടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുത്തേക്കുതന്നെ തിരിച്ചെത്തി. ആദ്യ രണ്ടു ദിവസം അമ്മയാനയെ കാത്ത് ഇവരുടെ കാത്തിരിപ്പു നീണ്ടു. ഇതോടെ ലാക്‌ടജനും ഗ്ലൂക്കോസും കരിക്കിൻ വെള്ളവും കുപ്പിയിലാക്കി നല്‍കി കുട്ടിയാനയെ സംരക്ഷിക്കേണ്ട ചുമതലയും വനപാലകർ സന്തോഷത്തോടെ ഏറ്റെടുത്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വനപാലകരുടെ കാത്തിരിപ്പിനു ഫലമുണ്ടായി. നീണ്ട 72 മണിക്കൂറിനു ശേഷം അമ്മയാന കുട്ടിയാനയുടെ അരികിലെത്തി. കുട്ടിയാനയുമായി അമ്മയാനയും സംഘവും വനത്തിലേക്കു മടങ്ങിയതോടെ വനപാലകരും സമാധാനത്തോടെ മടങ്ങി.