ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിൽ സബർമതി നദിയിൽ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർത്തകളിൽ ഇടം പിടിച്ചത് കഴിഞ്ഞ ദിവസമാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നദിയിൽ വിമാനമിറക്കി മോദി പ്രചാരണ യോഗത്തിൽ എത്തിയത്.
സബർമതി നദിയിൽനിന്ന് ജലവിമാനത്തിൽ കയറിയ മോദി, മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വിമാനമിറക്കി. അവിടുന്ന് റോഡുമാർഗം അംബോജിയിൽ എത്തി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തിൽ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്നു.
ക്വസ്റ്റിന്റെ കോഡിയാക്
അമേരിക്കൻ ചെറു വിമാന നിർമാതാക്കളായ ക്വസ്റ്റിന്റെ കോഡിയാക്ക് എന്ന ചെറു വിമാനത്തിലാണ് മോദി സഞ്ചരിച്ചത്. ഒമ്പത് പേർക്ക് കേറാവുന്ന ഈ ചെറു വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുള്ളത്. വിമാനത്തിന് കരുത്ത് പകരുന്നത് പ്രാറ്റ് ആന്റ് വിറ്റിന് കാനഡ പിടി6എ–34 ടർബോപ്രൊപ് എൻജിനാണ്. പരമാവധി 750 എച്ച്പി വരെ കരുത്ത് പകരും ഈ എൻജിൻ. 339 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ ശേഷിയുള്ള വിമാനത്തിന്റെ ക്രൂസിങ് സ്പീഡ് മണിക്കൂറിൽ 322 കിലോമീറ്ററാണ്. ഒറ്റയടിക്ക് ഏകദേശം 2096 കിലോമീറ്റർ വരെ വിമാനത്തിന് സഞ്ചരിക്കാനാവും.
ജലത്തിലെ 300 മീറ്റർ മാത്രം ഓടി പറന്നുയരാൻ സാധിക്കും എന്നത് കോഡിയാക്കിന്റെ പ്രത്യേകതയാണ്. 2007 ലാണ് ക്വസ്റ്റ് കാഡിയാക് വിമാനം പുറത്തിറങ്ങുന്നത്. രാജ്യത്ത് ചെലവു കുറഞ്ഞ വിമാനയാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു കളമൊരുക്കാനെത്തുന്ന ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായി 100 കോഡിയാക് വിമാനങ്ങൾ വാങ്ങാൻ സ്പൈസ് ജെറ്റ് പദ്ധതിയിട്ടിരുന്നു.