ചൈനയ്ക്കൊപ്പം റെയിൽ കരുത്തിൽ ഇന്ത്യ, ദൃശ്യങ്ങള്‍

High Speed Electric Train

റഷ്യ, ചൈന, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങൾക്കൊപ്പം റെയിൽ കരുത്തിൽ ഇന്ത്യയും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ ഫ്ലാഗ് ഓഫ് ചെയ്തതോടെ രാജ്യത്തെ ഏറ്റവും കരുത്തുള്ള എൻജിൻ ഓടിത്തുടങ്ങി. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച എന്‍ജിന് 12,000 എച്ച്പിയാണു ശേഷിയുണ്ട്. നിലവിലുള്ള എൻജിനുകളേക്കാൾ രണ്ടിരട്ടി ശേഷിയുണ്ട്.

6000 ടൺ ഭാരവുമായി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പായാനുള്ള ശേഷിയും എൻജിനുണ്ട്. ഇത്തരത്തിലുള്ള 800 എൻജിനുകൾ നിർമിക്കാനാണ് റെയിൽവേ പദ്ധതി. ഈ സാമ്പത്തിക വർഷം അഞ്ച് എൻജിനുകളും അടുത്ത വർഷം 35 എൻജിനുകളും 2021–2022 സാമ്പത്തിക വർഷം മുതൽ നൂറ് എൻജിനുകളും നിർമിക്കാനാണ് പദ്ധതി. 2030 ൽ 800 എൻജിനുകളും റെയിൽവേയ്ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ.

High Speed Electric Train

രാജ്യാന്തര തലത്തിൽ െറയിൽ ഗതാഗത മേഖലയിലെ മുൻനിരക്കാരായ ഫ്രാൻസിന്റെ ‘ആൾസ്റ്റം’ കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കുന്നത്. കമ്പനിക്ക് 74 ശതമാനവും റെയിൽവേയ്ക്ക് 26 ശതമാനവും പങ്കാളിത്തത്തോടെ നിർമിക്കുന്ന ഫാക്ടറിയിലാണ് എൻജിനുകൾ നിർമിക്കുന്നത്. 20000 കോടി നിക്ഷേപമാണ് ഫാക്ടറിക്കായി നടത്തുന്നത്. ബീഹാറിലെ പാട്‌നയില്‍ നിന്ന് 284 കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

High Speed Electric Train

കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ അടുത്ത 11 വർഷത്തിനകം 800 എൻജിനുകൾ നിർമിക്കാനാണു തീരുമാനം. ഇതിൽ അഞ്ചെണ്ണം ഫാക്ടറിയിലെത്തിച്ചു സംയോജിപ്പിക്കും, 795 എണ്ണം പൂർണമായും ഇന്ത്യയില്‍ നിർമിക്കും.

20,000 കോടി രൂപയാണ് ആകെ പ്രതീക്ഷിക്കുന്ന ചെലവ്. ഒരു എൻജിന് ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 25 കോടി രൂപ. ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാൻ സാധിക്കുന്നതാണു ട്രെയിനുകളെന്ന് ആൾസ്റ്റം കമ്പനി വ്യക്തമാക്കി.