അടുത്ത അഞ്ചു വർഷത്തിനിടെ യാത്രാവാഹന വിഭാഗത്തിൽ 10 - 12 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ്. ആൽഫയെന്നും ഒമേഗയെന്നും പേരിട്ട രണ്ടു പുതിയ പ്ലാറ്റ്ഫോമുകൾ ആധാരമാക്കിയാവും കമ്പനി ഈ മോഡലുകൾ സാക്ഷാത്കരിക്കുക. പുതിയ മോഡലുകൾ കൂടിയെത്തുന്നതോടെ ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 90 ശതമാനത്തിലേറെ വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
അടുത്ത അഞ്ചു വർഷത്തിനിടെ ഇന്ത്യൻ വാഹന വിപണിയിൽ പുതിയ വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉരുത്തിരിയുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് കരുതുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള വിഭാഗങ്ങൾക്കൊപ്പം പുതുതായി സൃഷ്ടിക്കപ്പെടുന്നവയിൽ കൂടി സാന്നിധ്യം ഉറപ്പിക്കാനാണു കമ്പനിയുടെ ശ്രമം.
കമ്പനി വികസിപ്പിച്ച രണ്ടു പുതിയ മോഡുലാർ പ്ലാറ്റ്ഫോമുകൾ ആധാരമാക്കി വരുന്ന അഞ്ചു വർഷത്തിനകം പത്തോ പന്ത്രണ്ടോ പുതു മോഡലുകൾ നിരത്തിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ മോഡലുകളും അവയുടെ വ്യത്യസ്ത വകഭേദങ്ങളുമൊക്കെ ചേരുന്നതോടെ ഇന്ത്യൻ കാർ വിപണിയുടെ 90% മേഖലകളിലും സ്ഥാനം ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്സിനെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. നിലവിൽ വാഹന വിപണിയുടെ 70% വിഭാഗങ്ങളിലാണു ടാറ്റയ്ക്കു സാന്നിധ്യമുള്ളത്.
കമ്പനിയുടെ പ്രവർത്തനം ലാഭകരമാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി പുതിയ യാത്രാവാഹനങ്ങളുടെ വികസനം രണ്ടു പ്ലാറ്റ്ഫോമിലൊതുക്കാൻ ടാറ്റ മോട്ടോഴ്സ് മുമ്പേ തീരുമാനിച്ചിരുന്നു. പുതിയ പ്ലാറ്റ്ഫോമുകളിൽ വികസിപ്പിച്ച വാഹനങ്ങളിൽ ആദ്യത്തേതായ ‘ഹാരിയർ’ എസ് യു വി വരുന്ന മാർച്ചിനകം വിൽപ്പനയ്ക്കെത്തിക്കാനാണു ശ്രമം.
ഭാവിയിൽ 4.3 മീറ്റർ വരെ നീളമുള്ള കോംപാക്ട് വിഭാഗം മോഡലുകൾ ആൽഫ പ്ലാറ്റ്ഫോമിലും വലുപ്പമേറിയ എസ് യു വികളും മറ്റും ഒമേഗ പ്ലാറ്റ്ഫോമിലും വികസിപ്പിക്കാനാണു കമ്പനിയുടെ തീരുമാനം. ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ലാൻഡ് റോവറിൽ നിന്നാണു ടാറ്റ മോട്ടോഴ്സ് ഒമേഗ പ്ലാറ്റ്ഫോം കടമെടുക്കുന്നത്.