സമൂഹ മാധ്യമങ്ങളിൽ തരംഗമായി കണ്ണൂർ എയർപോർട്ടിന്റെ വിഡിയോ. കാലങ്ങളായി കണ്ണൂർ കണ്ട സ്വപ്നം, എയർപോർട്ടിന്റെ അത്യാധുനിക സൗകര്യങ്ങൾ, വ്യവസയങ്ങൾക്കും കയറ്റുമതിയിലും ടൂറിസത്തിനുമുണ്ടാകുന്ന നേട്ടങ്ങൾ, പുരോഗതി എന്നിവയെക്കുറിച്ചാണ് വിഡിയോയിലൂടെ പറയുന്നത്. തനു ബാലക്കും സംഘവുമാണ് വിഡിയോ സംവിധാനം ചെയ്തത്. കണ്ണൂർ സ്വദേശികളാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നതും.
ഡിസംബർ 9 നാണ് കണ്ണൂർ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുന്നത്. 2,300 ഏക്കറിലാണു മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സുമുണ്ട്.
24 ചെക്ക്ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്‍റെ പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്.
ബോയിങ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.