കപ്പലുരുക്കിയ ബൈക്ക് സ്വന്തമാക്കി ആമിർ ഖാൻ

ഇന്ത്യൻ നേവിയുടെ പ്രഥമ എയർക്രാഫ്റ്റ് കാരിയർ ഐഎൻഎസ് വിക്രാന്തിന്റെ ലോഹത്തകിട് ഉപയോഗിച്ചു നിർമിച്ച ബജാജ് വി സ്വന്തമാക്കി ബോളിവുഡ് താരം ആമീർ ഖാൻ.  ഇന്ത്യയുടെ വിമാന വാഹനി കപ്പലിന്റെ ലോഹം ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് വി സ്വന്തമാക്കിയത് എന്നാണ് ആമീർ ഖാൻ പറഞ്ഞത്. ഐഎൻഎസ് വിക്രാന്തിന്റെ ലോഹം ഉപയോഗിച്ച് നിർമിച്ച ബൈക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.

Bajaj V

ബജാജിന്റെ മാനേജിങ് ‍ഡയറക്റ്റർ രാജീവ് ബജാജാണ് താരത്തിന് ബൈക്ക് കൈമാറിയത്. ആമീർ ഖാനിനു വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ബൈക്ക് നിർമിച്ചത്. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ നിർമാണത്തിലാണു ബജാജ് ഓട്ടോ കപ്പലിൽ നിന്നു ലഭിച്ച ഉരുക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ എന്നാണ് ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നു ലഭിച്ച ഉരുക്കിൽ പിറന്ന ‘വി’യെ ബജാജ് ഓട്ടോ പരിചയപ്പെടുത്തുന്നത്.

Bajaj V

ബൈക്കിലെ പുതിയ 149.5 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിന് 7500 ആർ പി എമ്മിൽ പരമാവധി 11.76 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ച് സ്പീഡാണ് ഗിയർ ബോക്സ്. മുന്നിൽ ടെലിസ്കോപിക് ഫോർക്സും പിന്നിൽ ഇരട്ട നൈട്രോക്സ് ഷോക് അബ്സോർബറും ആണുള്ളത്. മുൻവശത്തു ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിരിക്കുന്നു. 18 ഇഞ്ച് അലോയ് റിം മുന്നിലും 16 ഇഞ്ച് അലോയ് റിം പുറകിലും നൽകിയിരിക്കുന്നു. ഇരട്ട സ്പോക്ക്. ഇന്ധനടാങ്ക് കപ്പാസിറ്റി 13 ലിറ്റർ. അലുമിനിയം ഹൈലൈറ്റോടു കൂടിയ ഗ്രാഫിക്സ് ബോഡിക്ക് പൗരുഷമേകുന്നു. ഏകദേശം 64000 രൂപയാണ് ബൈക്കിന്റെ വില.