പവർകട്ട്: വിമാന സർവീസ് അവതാളത്തിൽ

ഞായറാഴ്ച അർധരാത്രിയുണ്ടായ പവർകട്ടിനെ തുടർന്നു കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെ യുഎസിലെ ഡെൽറ്റ എയർലൈൻസിന്റെ ഫ്ലൈറ്റുകൾ ലോകമാകെ മുടങ്ങി. അനേകം ഫ്ലൈറ്റുകൾ റദ്ദാക്കുകയും യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും യാത്ര മുടങ്ങുകയും ചെയ്തു.

സർവീസുകൾ തിങ്കളാഴ്ചതന്നെ പുനരാരംഭിച്ചുതുടങ്ങിയെങ്കിലും സമയം വൈകലും റദ്ദാക്കലുകളും ഉണ്ടാകുമെന്നു യാത്രക്കാർക്കു കമ്പനി മുന്നറിയിപ്പു നൽകി. പ്രതിദിനം 5000 ഫ്ലൈറ്റുകളുള്ള ഡെൽറ്റ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെ ഡെൽറ്റയുടെ വെബ്സൈറ്റിനെയും വിമാനത്താവളങ്ങളിലെ ഇൻഫർമേഷൻ ബോർഡുകളെയും ബാധിച്ചു. തെറ്റായ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തപ്പെട്ടത്.

വൈഫൈ സംവിധാനവും സ്മാർട്ഫോൺ ഇടപാടുകളും വ്യാപകമാവുന്നതിനാൽ കംപ്യൂട്ടർ സംവിധാനം തകരുന്നതു സർവീസുകൾ ഏതു നിമിഷവും സ്തംഭിപ്പിക്കാമെന്ന ഭീഷണിയാണ് ഡെൽറ്റ അടക്കമുള്ള വിമാനക്കമ്പനികൾ ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ പല യുഎസ് വിമാനക്കമ്പനികളുടെയും സർവീസുകൾ മണിക്കൂറുകൾ വൈകി.