മൂന്നിരട്ടി വളർച്ച മോഹിച്ച് ഓല കാബ്സ്

ഇടപാടുകാരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം ലക്ഷ്യമിട്ടു ബെംഗളൂരു ആസ്ഥാനമായ ടാക്സി അഗ്രിഗേറ്ററായ ഓല. അടുത്ത ഏപ്രിലോടെ പ്രതിദിന ബുക്കിങ്ങുകളുടെ എണ്ണം 30 ലക്ഷത്തിലെത്തിക്കാനാവുമെന്നാണ് ഓലയുടെ പ്രതീക്ഷ. നിലവിൽ ദിവസവും 10 ലക്ഷത്തോളം പേർ ഓല പ്ലാറ്റ്ഫോം വഴി ടാക്സികൾ ബുക്ക് ചെയ്യുന്ന സ്ഥാനത്താണിത്. രാജ്യത്തെ 102 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഓലയ്ക്കു വേണ്ടി സർവീസ് നടത്താൻ മൂന്നേകാൽ ലക്ഷത്തിലേറെ ടാക്സികളാണു രംഗത്തുള്ളത്. പോരെങ്കിൽ പ്രതിദിനം ആയിരത്തി അഞ്ഞൂറോളം പുതിയ ടാക്സികൾ ഓലയോടു സഹകരിക്കാൻ രംഗതതെത്തുന്നുമുണ്ടത്രെ.

കഴിഞ്ഞ ഏപ്രിൽ മുതലുള്ള ആറു മാസത്തിനിടെ വൻവളർച്ചയാണു കമ്പനി കൈവരിച്ചതെന്ന് ഓല സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ അവകാശപ്പെട്ടു. ഏപ്രിൽ — സെപ്റ്റംബർ കാലത്തു ബുക്കിങ്ങുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. കമ്പനി കൈകാര്യം ചെയ്ത മൊത്തം ബുക്കിങ്ങുകളുടെ എണ്ണമാവട്ടെ 15 കോടിയോളമായി. ഈ നില തുടർന്നാൽ അടുത്ത ഏപ്രിലോടെ പ്രതിദിനം 30 ലക്ഷം ബുക്കിങ്ങുകൾ ലഭിക്കുന്ന നിലവാരത്തിലേക്ക് ഓല ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വളർച്ചയുടെ അടുത്ത ഘട്ടത്തിനായി ഓല ഷെയർ, ഓല പ്രൈം തുടങ്ങിയ പുതിയ സേവനങ്ങൾ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. നിലവിൽ ചില നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനങ്ങൾ ഓല ലഭ്യമാക്കുന്നുണ്ട്. വൈകാതെ ഇത്തരം പുതിയ പദ്ധതികൾ രാജ്യവ്യാപകമായി തന്നെ ലഭ്യമാവുമെന്ന് അഗർവാൾ അറിയിച്ചു. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓല പുതിയ ഉപസ്ഥാപനം രൂപീകരിച്ചു ടാക്സികൾ പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. ഈ നടപടിയിലൂടെ ഒരു വർഷത്തിനകം ലക്ഷത്തിലേറെ ടാക്സികൾ ഓല പ്ലാറ്റ്ഫോമിൽ ലഭ്യമാവുമെന്നാണു കമ്പനിയുടെ കണക്ക്.