മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ കൃത്രിമം കാട്ടി കുടുങ്ങിയ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സവാഗൻ യു എസിൽ 1.15 ലക്ഷം ഡീസൽ കാറുകൾ തിരിച്ചെടുക്കാൻ ഒരുങ്ങുന്നു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ മറികടക്കാൻ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയെന്നു കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ കുറ്റസമ്മതത്തിന്റെ തുടർച്ചയായാണു ഫോക്സ‌്‌വാഗൻ ഡീസൽ എൻജിനുള്ള കാറുകൾ തിരിച്ചുവാങ്ങുന്നത്. 5.80 ലക്ഷത്തോളം കാറുകൾ യു എസിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്; ഇതിൽ 20% വാഹനങ്ങൾ വില നൽകി വീണ്ടെടുക്കാനാണു ഫോക്സ്വാഗന്റെ നീക്കം. എന്നാൽ ഇതേപ്പറ്റി ഫോക്സ്‌വാഗൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുള്ള വാഹനം വില നൽകി തിരിച്ചെടുക്കാനോ അല്ലെങ്കിൽ കനത്ത വിലക്കിഴിവോടെ പുതിയ കാർ നൽകാനോ ഉള്ള സാധ്യതയാണു ഫോക്സ്‌വാഗൻ പരിഗണിക്കുന്നത്. ഫോക്സ്‌വാഗന്റെ ഈ നിർദേശത്തിൽ ഈ മാസം തന്നെ യു എസ് അധികൃതർ തീരുമാനമെടുക്കുമെന്നാണു സൂചന.
ആഗോളതലത്തിൽ 1.10 കോടിയോളം കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്നാണു കണക്ക്. യു എസിൽ 2008 — 2015 കാലത്തു വിറ്റ ആറു ലക്ഷത്തോളം വാഹനങ്ങളിലാണു ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം സംശയിക്കുന്നത്. ഫോക്സ‌്‌വാഗനു പുറമെ ഗ്രൂപ്പിൽപെട്ട ഔഡി, സ്കോഡ, സീറ്റ് തുടങ്ങിയ ബ്രാൻഡുകളിലുള്ള വാഹനങ്ങളിലുള്ള ‘ഇ എ 189’ ശ്രേണിയിലെ ഡീസൽ എൻജിനുകളും ‘ഡീസൽഗേറ്റി’ന്റെ പരിധിയിൽ വരുമെന്ന് ഇതിനകം വെളിവായിട്ടുണ്ട്.അതേസമയം ഇന്ത്യയിൽ നിലനിൽക്കുന്ന മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കാത്ത സാഹചര്യത്തിൽ ഈ വിപണിയിൽ വിറ്റ വാഹനങ്ങൾ തിരിച്ചെടുക്കാൻ പദ്ധതിയില്ലെന്നു ഫോക്സ്വാഗൻ വ്യക്തമാക്കി. ഫോക്സ്‌വാഗനു പുറമെ സ്കോഡ, ഔഡി ബ്രാൻഡിലുള്ള വാഹനങ്ങളിലെയും ഡീസൽ എൻജിനുകളിൽ ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നവയാണെന്നു കമ്പനി ഉറപ്പു നൽകി.
എങ്കിലും അധികൃതർ നൽകിയ സമയക്രമം പാലിച്ച് ഇന്ത്യയിലും സാങ്കേതിക തലത്തിൽ വിവിധ പരിഷ്കാര നടപടികൾ സ്വീകരിക്കുമെന്നു ഫോക്സ്‌വാഗൻ ഗ്രൂപ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലീറ്റർ എൻജിനിലെ സോഫ്റ്റ്വെയർ പരിഷ്കരിക്കുമ്പോൾ 1.5, 1.6 ലീറ്റർ എൻജിനുകളിൽ എയർ മാസ് സെൻസറിനു മുന്നിൽ ഫ്ളോ ട്രാൻസ്ഫോമർ ഘടിപ്പിക്കാനാണു പദ്ധതി. കൂടാതെ ഈ എൻജിനുകളിലെയും സോഫ്റ്റ്‌വെയർ പരിഷ്കരിക്കും. 1.2 ലീറ്റർ എൻജിനിൽ സ്വീകരിക്കേണ്ട നടപടികൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.