ഇന്ത്യയിൽ മഹീന്ദ്രയെന്നാൽ ചരിത്രമാണ്, ഒപ്പം ജീപ്പുമാണ്. മഹാത്മാ ഗാന്ധി എഴുപത്തിയാറാം ജന്മദിനം ആഘോഷിച്ച 1945 ഒക്ടോബർ രണ്ടിന് മഹീന്ദ്ര സഹോദരന്മാരായ ജഗ്ദീഷ് ചന്ദ്രയും കൈലാഷ് ചന്ദ്രയും ചേർന്ന് തുടങ്ങിയ സ്ഥാപനം. അമേരിക്കയിലെ വില്ലീസ് ജീപ്പ് ഗ്രാമീണ ഇന്ത്യയ്ക്ക് പറ്റിയ വാഹനമാണെന്നു മനസ്സിലാക്കി ഇറക്കുമതി ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യം.
Mahindra Mojo | Test Ride Review | Fasttrack | Manorama Online
∙ പഴയ പേര്: എം ആൻഡ് എം ഇന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര; എന്നാൽ പണ്ട് മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്നായിരുന്നു. സ്വാതന്ത്യ്രശേഷം പാക്കിസ്ഥാനിലെ പ്രഥമ ധനമന്ത്രിയായിരുന്ന ഗുലാം മുഹമ്മദുമായി ചേർന്നാണ് മഹീന്ദ്ര സഹോദരന്മാർ പ്രസ്ഥാനം ആരംഭിച്ചത്. ഗുലാം പാക്കിസ്ഥാനിലേക്ക് കുടിയേറിയ ശേഷം കമ്പനി 1948 ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആയി മാറി.
∙ ജീപ്പിൽ തുടക്കം: ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടി രണ്ടു മാസം കഴിയുംമുമ്പ് അമേരിക്കയിൽ നിന്നുള്ള ആദ്യബാച്ച് 75 വില്ലീസ് ജീപ്പുകൾ മുംബൈ തുറമുഖത്തിറങ്ങി. ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതും സോൾഡ് ആൻഡ് സർവീസ്ഡ് ബൈ എം ആൻഡ് എം എന്ന പ്ലേറ്റ് റിവറ്റ് ചെയ്തു വയ്ക്കുന്നതുമായിരുന്നു ആദ്യത്തെ നിർമാണ പ്രവർത്തനങ്ങൾ.
∙ സ്കൂട്ടറല്ല, ബൈക്ക്: ഹരികെയ്ൻ ജീപ്പിൽ നിന്ന് വളർന്ന് ട്രാക്ടർ മുതൽ ട്രക്ക് വരെ സ്വയം നിർമിച്ച കമ്പനി ഇപ്പോഴിതാ പുതിയൊരു വിപ്ലവത്തിനൊരുങ്ങുന്നു. പ്രീമിയം ബൈക്കുകൾ. സ്കൂട്ടറുകളിൽ നിന്നു പ്രീമിയം ബൈക്കുകളിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശനമാണ് മോജോ. 300 സി സി ടൂറർ ബൈക്കുമായി മഹീന്ദ്ര എത്തുമ്പോൾ ഇരുചക്ര വാഹനവിപണിയിൽ മഹീന്ദ്രയുടെ പ്രതിഛായയും പുതിയ തലങ്ങളിലേക്കുയരുകയാണ്.
∙ കാഴ്ചയിൽ കേമൻ: കണ്ടാൽ ആരും കൊതിക്കണം. അതു തന്നെ മോജോയുടെ ലക്ഷ്യം. ഡബിൾ ബാരൽ ഹെഡ്‌ലാംപുകളും അതിനു മുകളിലുറപ്പിച്ച എൽ ഇ ഡി ലൈറ്റുകളും വ്യത്യസ്തം. അനലോഗ് സ്പീഡോ മീറ്ററിനൊപ്പം ചെറിയ ഡിജിറ്റൽ കൺസോളും ചേർന്നതാണ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ. ഇന്ധനനില, ഓഡോ മീറ്റർ, രണ്ട് ട്രിപ് മീറ്റർ, മാക്സിമം സ്പീഡ് റിക്കോർഡർ എന്നിവയുമുണ്ട്.
∙ ഓടി ഓടി പോകാം: ദീർഘദൂര യാത്രകൾക്ക് ഇണങ്ങുന്ന സീറ്റുകൾ. വശങ്ങളിൽ നിന്നു നോക്കിയാലും വ്യത്യസ്തത പ്രകടമാകും. വലിയ ടാങ്കും ഡ്യുവൽ ടോൺ ഡിസൈനും സിൽവർ ഫിനിഷുള്ള സൈഡ് ഫെൻഡറുകളും എക്സ്ഹോസ്റ്റ് പൈപ്പുകളുമെല്ലാം ചേർന്ന് മോജോയെ സ്പോർട്ടിയറാക്കുന്നു.
∙ തനി തങ്കം: സ്വർണ നിറത്തിലാണ് മുന്നിലെ യു എസ് ഡി ഫോർക്കുകൾ. സ്പോർട്ടി ഫെൻഡർ, വലിയ ഫ്യൂവൽ ടാങ്ക്, ഒഴുക്കൻ മട്ടിലുള്ള സീറ്റ്, ചെറിയ എൽ ഇ ഡി ടെയിൽ ലാംപ്, സ്പോർട്ടി റിയർ ഫെൻഡർ, വലിയ ഇരട്ട സൈലൻസർ, വീതിയേറിയ ടയറുകൾ എന്നിവ മികവുകൾ.
∙ കരുത്തിലും മുന്നിൽ: 8000 ആർ പി എമ്മിൽ 27 പി എസ് കരുത്തും 5500 ആർ പി എമ്മിൽ 30 എൻ എം ടോർക്കും നൽകുന്ന 295 സി സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ്. ചെറിയ ബൈക്കെന്നു തോന്നുമെങ്കിലും 814 മി മി ഉയരത്തിലാണ് സീറ്റുകൾ. തൂക്കം 165 കിലോഗ്രാം. നല്ല കുഷ്യനുള്ള സീറ്റ്. ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ സീറ്റ്–ഫുട് പെഗ്– ഹാൻഡിൽ ബാർ അനുപാതം.
∙ ഗംഭീരം ഈ നാദം: മനോഹര ബീറ്റാണ് ഇരട്ട സൈലൻസറിൽ നിന്നു പുറത്തേക്ക്. മികച്ച കുതിപ്പുണ്ടെങ്കിലും മിഡ് റേഞ്ച് പെർഫോമൻസാണ് മികവ്. വളവുകളിലും നേരേ പോയാലും സ്ഥിരത മികച്ചത്. മൂന്നക്ക വേഗത്തിൽ കയറിയാലും കാര്യമായ വിറയലോ അധിക ശബ്ദമോ ഇല്ല.
∙ ഇവനാണ് ടൂറർ: ഏതു കണ്ണു കൊണ്ടു നോക്കിയാലും ഒന്നാന്തരമൊരു ടൂററാണു മോജോ. ഹൈവേ ക്രൂസിങ്ങിനായി ട്യൂൺ ചെയ്ത സസ്പെൻഷൻ ദീർഘയാത്രകൾക്കു ഗുണം ചെയ്യും. മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഗ്യാസ് ഫിൽഡ് മോണോഷോക്കും. നനഞ്ഞ പ്രതലത്തിലും ഗ്രിപ്പ് നൽകുന്ന പിരലി ഡയബ്ലേസോ ടയറുകൾ. പെറ്റൽ ഡിസ്ക് ബ്രേക്ക് മുന്നിലും സാധാ ഡിസ്ക് ബ്രേക്ക് പിന്നിലും. ബ്രേക്കിങ് ശേഷിയിൽ കുറവൊന്നുമില്ലെങ്കിലും എ ബി എസ് ഇല്ല.
∙ വില 1.81 ലക്ഷം
∙ ടെസ്റ്റ്ഡ്രൈവ്: വെൻച്വർ മോട്ടോഴ്സ്, 8138945522