പ്രതിരോധ കുത്തിവയ്പുകളോടു രക്ഷിതാക്കൾ മുഖം തിരിക്കുമ്പോൾ, നിയന്ത്രണ വിധേയമായ പകർച്ച വ്യാധികൾ കരുത്തോടെ തിരിച്ചെത്തുന്നുവെന്നു കണക്കുകൾ.
ഒരു വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ചു നാലു കുട്ടികൾ മരിച്ചു. ഒന്നരവർഷത്തിനിടെ 103 പേരിൽ രോഗം സ്ഥിരീകരിച്ചു. വർഷം, 13 ശതമാനത്തോളം കുഞ്ഞുങ്ങൾക്കു മുഴുവൻ പ്രതിരോധ കുത്തിവയ്പുകളും നൽകുന്നില്ല. വർഷം, ശരാശരി നാലര ലക്ഷത്തോളം കുട്ടികൾ ജനിക്കുന്നു. നാൽപ്പത്തയ്യായിരത്തിലേറെ പേർ പ്രതിരോധ കുത്തിവയ്പുകളുടെ സംരക്ഷണത്തിനു പുറത്താണ്. ഇക്കാര്യത്തിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിൽ. ഇവിടെ 24 ശതമാനം കുരുന്നുകൾക്കും വാക്സിൻ ലഭിക്കുന്നില്ല. തൊട്ടടുത്തു തൃശൂർ ജില്ല–15.3%. കണ്ണൂരിൽ 13.8 ശതമാനത്തിനും വയനാട്ടിൽ 12 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ലോകാരോഗ്യസംഘടനയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞുങ്ങളുടെ അവകാശമായാണു കണക്കാക്കുന്നത്. എന്നാൽ, രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും അബദ്ധധാരണകൾ കാരണം കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നില്ല.
Read more : ആരോഗ്യവാർത്തകൾ