ശിശുദിനത്തിൽ ഭിന്നശേഷിക്കാരോട് കുശലം പറയാനൊരുങ്ങി റോബോട്ടുകൾ

വൈകല്യങ്ങൾകൊണ്ട് അവഗണിക്കപ്പെടുകയും ജീവിതം ഇരുട്ടറയിലായിപ്പോകുകയും ചെയ്യുന്നവരോടു കൂട്ടുകൂടാൻ ശിശുദിനത്തിൽ റോബോട്ടുകളെത്തുന്നു. ഇന്ത്യയിലെ യുവ റോബോര്‍ട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണ്‍ ഒരുക്കിയ റോബോട്ടുകളാണ് ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുമായി സംവദിക്കാനെത്തുന്നത്. അരികുവൽക്കരിക്കപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരെ കൈപിടുച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഷി ജോൺ പറഞ്ഞു.

ഭിന്നശേഷി ഒരു കുറവല്ല, പകരം അവനിലുള്ള വ്യത്യസ്ത കഴിവ് തിരിച്ചറിഞ്ഞ് വേണ്ട ആത്മവിശ്വാസവും അവബോധവും സൃഷ്ടിച്ചാല്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകും. ഇതിനായി വളരെ നാളുകളായി നടത്തിവന്ന പഠനത്തിനൊടുവില്‍ വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകള്‍. ഇത്തരത്തിലുള്ളവരിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ ഉണര്‍ത്തുകയും  അതോടൊപ്പം അവരിലെ പ്രവര്‍ത്തന ശക്തി ഉണര്‍ത്തി അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നതരത്തിലാണ് ഈ റോബോട്ടുകള്‍ റോഷി വിഭാവനം ചെയ്തിരിക്കുന്നത്. 

ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാതിരിക്കുന്നതിന്റെ പ്രധാന കാരണം ഇവര്‍ മറ്റുള്ളവരോട് ഇടപഴകാനുള്ള താല്‍പര്യം കാണിക്കാത്തതു കൊണ്ടാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ വികസിപ്പിച്ചെടുത്തത്. അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്ന റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം വച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എന്തെല്ലാം ചെയ്യാം‌ൻ കഴിയുമെന്നതിനെ ആശ്രയിച്ചാവും തന്റെ അടുത്ത ഘട്ട പരീക്ഷണമെന്ന് ഡോ. റോഷി ജോണ്‍ അറിയിച്ചു. 

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ശിശുദിനത്തിന്റെ ഭാഗമായി 14 ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന പരിപാടിയിലാണ് ഡോ. റോഷി ജോണ്‍ റോബോട്ടുകളുമായി കുട്ടികളുടെ സംവാദം നടത്തുന്നത്. യുണിസെഫ് ദക്ഷിണ മേഖലാ മേധാവി ജോബ് സക്കറിയ, കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേ ഐപിഎസ്, എന്നിവര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സെന്റര്‍ ഫോര്‍ എംപവേര്‍മെന്റ് ആന്‍ഡ് എൻറിച്‌മെന്റ് പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫറുള്ള ഐഎഎസ് വിതരണം ചെയ്യും.