ഗർഭപാത്രത്തിൽ കഴിയുന്ന കുഞ്ഞിന് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടെന്ന് നേരത്തേ അറിയുമ്പോൾ കുഞ്ഞിനെ നശിപ്പിക്കുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കണം ഒക്‌ലഹോമയിലെ അബ്ബി എന്ന 34 കാരിയായ അമ്മയെ. തന്റെ ഗർഭപാത്രത്തിൽ തുടിക്കുന്ന ജീവന് 19 ആഴ്ച പ്രായമുള്ളപ്പോഴാണ് അനൻസഫാലി എന്ന അപൂർവ രോഗത്തിനുടമായണ് ആ കുഞ്ഞു ജീവനെന്ന് അബ്ബിയും പൈലറ്റ് ആയ ഭർത്താവ് റോബർട്ട് അഹേണും തിരിച്ചറിയുന്നത്. തലയുടെ മുകൾ ഭാഗത്ത് തലയോട്ടിയും തലച്ചോറും വളർച്ചപ്രാപിക്കാത്ത അവസ്ഥയാണിത്.
പതിനായിരത്തിൽ ഒരു കുഞ്ഞിന് മാത്രം കാണപ്പെടുന്ന ഈ രോഗമുള്ള കുഞ്ഞുങ്ങളെ സാധാരണഗതിയിൽ ഗർഭകാലത്തിന്റെ തുടക്കത്തിലേ ഗർഭമലസലിലൂടെ നഷ്ടമാകാറുണ്ട്. അല്ലെങ്കിൽ ജനിച്ച് കുറച്ച് നാൾജീവിക്കും, അതുമല്ലെങ്കിൽ കുറച്ചു മണിക്കൂർ മാത്രം. അത് പോലെ തന്നെയായിരുന്നു അബ്ബിയോടും കുഞ്ഞിനെ കുറിച്ച് ഡോക്ടർമാർ പറഞ്ഞിരുന്നത്.
എന്തുതന്നെയായാലും തന്റെ കുഞ്ഞിനെ പ്രസവിക്കുമെന്ന ഉറച്ച നിലപാടെടുത്ത് അബ്ബി. അബ്ബിക്കു പിറന്ന പെൺകുഞ്ഞിന് 14 മണിക്കൂറും 58 മിനിറ്റുമായിരുന്നു ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ചത്. അവൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അത്രയും സമയം അവളുമായി സന്തോഷം പങ്കിടാൻ അബ്ബിയും ഭർത്താവും അവരുടെ മറ്റു രണ്ടു മക്കളും തീരുമാനിച്ചു. അവർ അവളെ ആനി എന്നു വിളിച്ചു.
അവൾ വിട പറഞ്ഞപ്പോൾ അവർ കരഞ്ഞില്ല, അബ്ബി പറഞ്ഞു, ‘എന്റെ കുഞ്ഞുമകളെയോർത്ത് ഞാൻ പുഞ്ചിരിക്കും. അവളുടെ അവയവങ്ങൾ ഞങ്ങൾ ദാനം ചെയ്യുന്നു. അതിലൂടെ നിരവധി പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റുന്ന മാലാഖയാകുമവൾ. അതിനാണ് ഭ്രൂണത്തിലേ നശിപ്പിക്കാമായിരുന്നിട്ടും ആനിയെ ഞാൻ പ്രസവിച്ചത്. എന്റെ മകളെ കുറച്ചുപേരെങ്കിലും അവരുടെ ജീവൻ രക്ഷിച്ച മാലാഖയായി കാണും. ആനിയെന്ന കുഞ്ഞു മാലാഖ കടന്നു പോയി ഭൂമിയിലെ അവളുടെ 15 മണിക്കൂറുകൾ നന്മ നിറഞ്ഞ അമ്മയുടെ കൈക്കുമ്പിളിൽ താലോലിക്കപ്പെട്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആനി.