സൂര്യപ്രകാശവും കാൻസറും തമ്മിൽ എന്താണു ബന്ധം?

സൂര്യപ്രകാശം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ലുക്കീമിയ ഉൾപ്പെടെയുള്ള കാൻസർ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ കണ്ടെത്തൽ. ശരീരത്തിൽ സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന വൈറ്റമിൻ ഡിയുടെ അഭാവമാണ് കാൻസറിനു പിന്നിൽ. ഗവേഷകർ 172 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന പ്രദേശങ്ങളെ അപേക്ഷിച്ച് തണുപ്പുകൂടിയ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ലുക്കീമിയ വരാനുള്ള സാധ്യത രണ്ടുമടങ്ങിലധികമാണെന്നും ഗവേഷകർ പറയുന്നു.

വൈറ്റമിൻ ഡിയുടെ കുറവാണ് തണുപ്പു കൂടിയ പ്രദേശങ്ങളിൽ ലുക്കീമിയ വർദ്ധിക്കാൻ കാരണമെന്ന് യുഎസിലെ സാൻഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസർ സെഡ്റിക് ഗാർലൻഡ് പറയുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവപ്രദേശങ്ങളോടടുത്തു കിടക്കുന്ന ഓസ്ട്രേലിയ,ന്യൂസിലൻഡ്, ചിലി, അയർലൻഡ്, കാനഡ. യുഎസ്എ തുടങ്ങിയ പ്രദേശങ്ങളിൽ ലുക്കീമിയ നിരക്ക് വളരെ കൂടുതലാണ്. ഈ പ്രദേശങ്ങളെ അപേക്ഷിച്ച് ബൊളീവിയ, സമോവ, മഡഗാസ്കർ, നൈജീരിയ തുടങ്ങിയ പ്രദേശങ്ങളിൽ ലുക്കീമിയ നിരക്ക് കുറവാണെന്നും കണ്ടെത്തി.

പിഎൽഒഎസ് വൺ എന്ന ഓൺലൈൻ ജേർണലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.