സ്മാർട്ട്ഫോൺ കുട്ടികളിൽ കോങ്കണ്ണ് ഉണ്ടാക്കും

സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകർ. അരമണിക്കൂറിലധികം തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാലാണ് കോങ്കണ്ണ് ഉണ്ടാകുക.

7 മുതൽ 16 വയസു വരെയുള്ള 12 കുട്ടികളിലാണ് പഠനം നടത്തിയത്. ദിവസവും നാലു മുതൽ അഞ്ചു മണിക്കൂർ വരെയാണ് ഈ കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. അവരുടെ കണ്ണുകളും സ്ക്രീനും തമ്മിലുള്ള അകലം 20 മുതൽ 30 സെ.മീറ്റർ വരെയായിരുന്നു. സ്മാർട്ട്ഫോൺ ഉപയോഗം നിർത്തിയപ്പോൾ 12–ൽ ഒൻപതു കുട്ടികളുടെയും കോങ്കണ്ണ് ഭേദമായി.

തുടർച്ചയായി അര മണിക്കൂറിലധികം സക്രീനിലേക്ക് നോക്കിയിരിക്കരുതെന്നും കോങ്കണ്ണ് ബാധിച്ചതായി തോന്നിയാൽ രക്ഷിതാക്കൾ കുട്ടികൾക്ക് വൈദ്യസഹായം തേടണമെന്നും ഗവേഷകർ പറഞ്ഞു. അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് രോഗസാധ്യത ഏറുമെന്നും പഠനം നടത്തിയ ദക്ഷിണ കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.