Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാസ്റ്റ് ഫൂഡ് പഠനപ്രശ്നങ്ങളുണ്ടാക്കുമോ?

junkfood Image Courtesy : Vanitha Magazine

പണ്ടൊക്കെ ഉച്ചനേരത്ത് സ്കൂളുകളിൽ ചെന്നാൽ വരാന്തയിലും ക്ലാസ്സ് മുറിയിലുമായി പൊതിച്ചോറു കഴിക്കുന്ന കുട്ടികളെ കാണാമായിര‍ുന്നു. ഇന്ന് അത്തരം കാഴ്ചകൾ കുറഞ്ഞിരിക്കുന്നു. ഉച്ചയൂണിനു പകരം പീറ്റ്സയോ ബർഗറോ. കൂടെ ദാഹമകറ്റാൻ കോളയോ ഏതെങ്കിലും നിറമുള്ള പാനീയങ്ങളോ. പ്രാതലിനും അത്താഴത്തിനുമൊക്കെ പഫ്സോ ന്യൂഡിൽസോ ചിപ്സോ ആണ് കുട്ടികൾക്ക് പ്രിയം. ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല. പുതിയ തലമുറയിലെ കുട്ടികളിൽ പലരും ഇത്തരം ജങ്ക് ഫൂഡുകൾ പതിവായി കഴിക്കുന്നുണ്ട്.

മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറഞ്ഞതുപോലെയാണ് ഇത്തരം ഭക്ഷണങ്ങളുടെ അവസ്ഥ. ഒന്നൊ രണ്ടോ കഴിച്ചാൽവയറു നിറയും. പക്ഷേ ഇവയിലെ ട്രാൻസ്ഫാറ്റ‍ുകളും കൊതിപ്പിക്കുന്ന നിറങ്ങളും നാക്കു കടിച്ചുപോകുന്ന രൂചിയും ഒക്കെ വെറും പുറംപൂച്ചാണെന്നും ഇവ ശരീരത്തിലെത്തിയാൽ പഠനപ്രശ്നങ്ങളും പിരുപിരുപ്പും അമിതവണ്ണവും ഹ‍ൃദയധമനീരോഗങ്ങളും പിന്നാലെയെത്തുമെന്നും പാവം കുട്ടികൾക്കറിയില്ല.

മാതാപിതാക്കൾ പൊതിച്ചോറു കെട്ടിക്കൊടുക്കാൻപോലും സമയമില്ലാത്തത്ര തിരക്കിലാണ്. അതുകൊണ്ട് ഇതേക്കുറിച്ച് അറിയാൻ മിനക്കെടുന്നില്ല. ആരോഗ്യസുരക്ഷാ ഭരണസംവിധാനങ്ങളാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു.

എന്താണ് ഈ ജങ്ക് ഫൂഡ്?

ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നുമില്ലാത്തതും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയതുമായ അമിതോർജം നിറഞ്ഞ ഭക്ഷണങ്ങള‍ാണ് ജങ്ക് ഫുഡ്. മൂന്നുതരം ആരോഗ്യഭീഷണികളാണ് ഇവ ഉയർത്തുന്നത്.

1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായോക്കാവുന്ന വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം.

2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ ദൗർലഭ്യമോ അഭാവമോ.

3. ഇവയിലുള്ള അഡിറ്റീവുകൾ (രുചി കൂട്ടുന്നതിനായോ നിറം നൽകുന്നതിനായോ കേടാകാതിരിക്കുന്നത‍ിനോ ചേർക്കുന്ന ഘടകങ്ങൾ).

അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതുമുണ്ട്. ചെലവു കുറവായതിനാലും എളുപ്പം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാണ് ചേർക്കുന്നതെന്നു മാത്രം.

ഒന്നും രണ്ടും ഭാക്ഷണികളേക്കാൾ മാരകം മൂന്നാമത്തേതാണ്. ഇത്തരം ഭക്ഷണങ്ങള‍ിലെ മ‍ാരകരാസപദാർഥങ്ങൾ വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ല‍ൂട്ടാമേറ്റ് അഥവാ അജിനോമോട്ട‍ോ. ചൈനീസ് സോൾട്ടെന്നാണ് ഒാമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഉണ്ട് ഇവ. ഈ അജിനോമോട്ട‍ോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും. പോഷകാരോഗ്യവിദഗ്ധയായ ഡോ. അനിതമോഹൻ പറയുന്നതു കേൾക്കൂ-അജിനോമോട്ടോ രുചി കുട്ടാനാണ് ചേർക്കുന്നത്. പതിവായി അജിനോമോട്ടോ ചേർന്ന ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആ ഭക്ഷണമല്ലാതെ വേറൊന്നും കഴിച്ചതായി തോന്നില്ല. അതുകൊണ്ട് അവർ ആ പ്രത്യേക ഭക്ഷണത്തിനായി വാശിപിടിക്കും.

നമ്മൾ വിചാരിക്കുന്നതിലും മാരകമാണ് അജിനോമോട്ടോയുടെ ദോഷഫലങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത്. ഇവ തലച്ചോറ‍ിനെ ഉത്തേജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അളവിൽ കൂടുതലായാൽ ഇത് തലച്ചോറിലെ രാസത്വരകങ്ങളെ (ന്യൂറോട്രാൻസ്മിറ്ററുകൾ) തകിടംമറിക്കുന്നു. കുട്ടികളിൽ പിരുപിരുപ്പിനു കാരണമാകുന്നു. പാൻക്രിയാസിനു അമിതമായി പ്രവർത്തിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടി വിശപ്പു കൂട്ടുന്നു. കണ്ണിന്റെ റെറ്റിനയ്ക്ക് നാശം വരുത്തുന്ന. കാൻസറിനു കാരണമാകുന്നു. തലവേദന വരുത്തുന്നു. ഇനിയുമുണ്ട് ദോഷങ്ങൾ പറയാൻ.

ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാൻ ചേർക്കുന്ന ടാർട്ടാസെനും ഫോസ്ഫ‍േറ്റുകളും പേശികളുടെ പ്രവർത്തനം വർധിപ്പിക്കുകയും പിരുപിരുപ്പിനു കാരണമാകുന്നു. കോക്കിലും മറ്റും ചേർക്കുന്ന കഫീൻ അമിതമായി ശരീരത്തിലെത്തിയാൽ മ‍ൂത്രം വഴി കാത്സ്യം ധാരാളമായി പുറന്തള്ളപ്പെടും. ആഴ്ചയിൽ 330 മി.ലീ ഉള്ള രണ്ട് കാർബണേറ്റഡ് ഡ്ര‍ിങ്ക് കഴിച്ചാൽ മതി പാൻക്രിയാറ്റിക് കാൻസർ സാധ്യത ഇരട്ടിയാകും.

ഏതാണ്ട് 3000-ത്ത‍ോളം രാസപദാർഥങ്ങളുണ്ട് ഭക്ഷ്യവസ്തുക്കളിൽ അഡ‍ിറ്റീവുകളായി ഉപയോഗിക്കുന്നവ. ഇവയൊക്കെ ദോഷകരമാണെങ്കിൽ പിന്നെ എന്തിനാണ് ഭക്ഷണത്തിൽ ചേർ‌ക്കുന്നതെന്നു തോന്നാം. ഇത്തരം രാസപദാർഥങ്ങൾക്കെല്ലാം തന്നെ ഒരു അനുവദനീയമായ സുരക്ഷാ ഉപയോഗ പരിധിയുണ്ട്. ഒരു കിലോ ഗ്രാമിന് ഇത്ര മി.ഗ്രാം എന്ന രീതിയിൽ‌. പലരും ഈ പരിധി ലംഘിച്ച് അളവിൽ കൂട‍ുതൽ രാസവസ്തുക്കൾ ചേർക്കുന്നു. അതാണ് ഒരു പ്രശ്നം. യു.എൻ.ഫൂഡ് കൺസൾട്ടന്റും ഭക്ഷ്യസുരക്ഷാ വിദഗ്ധയുമായ ഡോ. ആനന്ദവല്ലി പറയുന്നു. ഇത്തരം മാരകരാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നതു വഴി ഇവയുടെ അളവ് ശരീരത്തിൽ ഉയർന്നു നിൽക്കുന്നതാണ് മറ്റൊരു കാരണം. നിരോധിക്കപ്പെട്ട ചില നിറങ്ങളും പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നതും പ്രശ്നമാകാം. ഇത്തരം കാര്യങ്ങളിലൊന്നും തന്നെ കുറ്റമറ്റ സംവിധാനങ്ങൾ നമ്മുടെ നാട്ടിലില്ല എന്നോർക്കണം.

ബാധിക്കുന്നത് കൂടുതലും കുട്ടികളെ

മുതിർന്നവരേക്കാൾ കൂടുതൽ ഇത്തരം ഭക്ഷണങ്ങളുടെ ദോഷം ബാധിക്കുന്നത് കുട്ട‍ികളെയാണ്. കുട്ടികളാണല്ലോ പ്രധാന ഉപഭോക്താക്കളും. വളരുന്ന പ്രായത്തിൽ ക‍ുട്ടികൾക്ക് ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉൗർജം മാത്രം പോരാ. പോഷകങ്ങളും വേണം. ആവശ്യമായ അളവിലും കൃത്യമായ അനുപാതത്തിലും ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് അവർ കഴിക്കേണ്ടത്. കൊഴുപ്പും പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൂടാതെ വിറ്റമിനുകളും ധാതുക്കളും പോലുള്ള സൂക്ഷ്മപോഷകങ്ങളും ആന്റി ഒാക്സ‍ിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ എന്നിവയും ശരീരത്തിന് അത്യാവശ്യം തന്നെയാണ്. ബുദ്ധിയും ഒാർമയും ചിന്താശക്തിയുമൊക്കെ നന്നായി പ്രവർത്തിക്കാൻ ഇവ കൂടിയേ തീരൂ.

ജങ്ക് ഫൂഡ് പ്രധാനഭക്ഷണമാക്കുന്ന കുട്ടികളിൽ വൻതോതിൽ പോഷകദൗർലഭ്യമുണ്ട്. 2006-ൽ നടന്ന ഒരു പഠനത്തിൽ കോരളത്തിലെ 20 ശതമാനം വിദ്യാർഥികളിലെയും പഠനവൈകല്യത്തിന്റെ കാരണം ജങ്ക് ഫൂഡുകളിലെ രാസപദാർഥങ്ങളാണെന്നു കണ്ടെത്തിയിരുന്നു. 1970-കൾ മുതലെ പഠനപ്രശ്നങ്ങളും ജങ്ക് ഫൂഡ്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്നു. 70-കളിൽ ബഞ്ചമിൻ ഫെയിൻഗോൾ‌ഡ് എന്ന അലർജി രോഗവിദഗ്ധനാണ് അഡിറ്റീവുകൾ എഡിഎച്ച്ഡിക്ക് പ്രേരകമാകാമെന്നു നിരീക്ഷിച്ചത്. തന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, ഹൈപ്പറാക്ടീവ് ആയ കുട്ടികൾക്കു വേണ്ടി ഇത്തരം 300-ഒാളം അഡ‍ിറ്റീവുകൾ ഒഴിവാക്കിയുള്ള ചികിത്സാരീതിയും രൂപപ്പെടുത്തി. ഏതാണ്ട് 30 ശതമാനം ആളുകളിൽ അതു ഫലം ഉളവാക്കിയതായും കണ്ടിരുന്നു.

ബ്രിട്ടനിൽ സ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ സോഡിയം ബെൻസോവേറ്റ് എന്ന പ്രിസർവേറ്റീവും 6 കൃത്രിമനിറങ്ങളും കുട്ടികളിൽ പിരുപിരുപ്പ് വർധിക്കാൻ കാരണമാകുന്നുവെന്നു നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആ ആറ് കൃത്രിമനിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് യുകെയുടെ ഭക്ഷ്യസംരക്ഷണ ഏജൻസി വിലക്കിയിരുന്നു.

ജങ്ക് ഫൂഡ് സ്ഥിരമായി കഴിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവും പിരുപിപ്പും എഡിഎച്ച്ഡിയും മറ്റും ഉള്ളതായാണ് കണ്ടിട്ടുള്ളത്. മിക്ക കുട്ടികളിലും പരീക്ഷയിലെ പ്രകടനം മോശമാകുന്നു. ശ്രദ്ധ കിട്ടാത്തതിനാൽ സമയത്തിന് എഴുത‍ി പൂർത്തിയാക്കാൻ സാധിക്കുന്നില്ല. എഡിഎച്ച്ഡി ഉള്ള കുട്ടികളുടെ ചികിത്സയിൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. ഇതുമൂലം വളരെ പ്രകടമായ വ്യത്യാസം കാണുന്നതായി മാതാപിതാക്കൾ തന്നെ പറയാറുണ്ട്. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലെ ഡെവലപ്െമന്റൽ പീഡിയാട്രീഷൻ ഡോ.നീന ഷിലൻ പറയുന്നു.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ

ജങ്ക് ഫൂഡിലെ ഉയർന്ന കൊഴുപ്പും ഉൗർജവും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള ജീവിതശൈലീരോഗങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളിൽ പോഷകദൗർലഭ്യം ഉണ്ടാക്കുന്നതു മൂലം അനീമിയ വരാം. ചെറിയ പ്രായത്തിലെ തന്നെ ഹൃദയധമനീരോഗങ്ങൾ ബാധിക്കാം. എൻഡോക്രൈൻ റിവ്യൂ ജേണലിൽ വന്ന ഒരു പഠനത്തിൽ കുട്ടികള‍ിലെ പൊണ്ണത്തടിയുടെ പ്രധാനകാരണം കാലറി കൂടിയ ഭക്ഷണമാണെന്നു പറയുന്നു. ഇന്ത്യയിൽ തന്നെ അമിതവണ്ണമുള്ള 16-18 വയസ്സുകാരികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ദിവസവുമുള്ള കാലറി ഉപഭോഗം അനുവദനീയമായ ദൈനംദിന ഉപഭോഗത്തിന്റെ 110 ശതമാനം ആണെന്നും ഇരട്ടിയാണെന്നും കണ്ടിരുന്നു.

ഫാസ്റ്റ്ഫൂഡുകളുടെ ദോഷങ്ങളെക്കുറ‍ിച്ച് വിവിധ ഏജൻസികൾ നടത്തിയ പഠനഫലങ്ങളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ 2013-ൽ സ്കൂളുകളുടെ 200കി.മീ ചുറ്റളവിൽ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വിൽപന ഡൽഹി ഹൈക്കോടതി നിരോധിച്ചിരുന്നു. ചിപ്സ്, നൂഡിൽസ്, പീറ്റ്സ, ബർഗർ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ തുടങ്ങിയുള്ള ഭക്ഷണങ്ങളുടെ വിൽപനയാണ് സ്കൂൾ പരിസരങ്ങളിൽ നിരോധിച്ചത്.

നിരോധനം എവിടൊക്കെ വേണം?

തങ്ങൾ ഏതുഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കേണ്ടത് കുട്ടികളല്ലേ എന്നു തോന്നാം. എന്നാൽ ജങ്ക് ഫൂഡുകളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് അറിഞ്ഞുക‍‍ൂടല്ലോ. ഭക്ഷണക്രമവും രോഗവുമായുള്ള ബന്ധത്തെക്കുറിച്ചും അവർ അജ്ഞരാണ്. സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏതു ഭക്ഷണം കഴിക്കണം, ഏത് ഒഴിവാക്കണം എന്നതിനെക്കുറിച്ചും അവർക്ക് വ്യക്തമായ ബോധ്യമില്ല. ഇങ്ങനെയുള്ള കുട്ടികളെയാണ് പരസ്യങ്ങളിലൂടെ വശത്താക്കാൻ ശ്രമിക്കുന്നത്. സ്ക‍‍ൂളെന്നു പറയുന്നത് രക്ഷിതാക്കാളുടെ നോട്ടം പെട്ടെന്നെത്താത്ത ഇടവുമാണ്. അതുകൊണ്ടു തന്നെ സ്കൂൾ കാന്റീനുകളിലും സ്കൂളിനടുത്തുള്ള സ്ഥലങ്ങളിലും ഇത്തരം ജങ്ക് ഫൂഡുകളുടെ വിൽപന നിയന്ത്രിക്കുക തന്നെ വേണ്ടിയിരിക്കുന്നു.

മാതാപിതാക്കൾ അറിയാൻ

എന്നാൽ നിരോധനം സ്കൂൾ കാന്റ‍ീനുകളിലും സ്കൂളിനടുത്തുള്ള ഫാസ്റ്റ് ഫൂഡ് കേന്ദ്രങ്ങളിലും മാത്രം മതിയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളും കൂടി ഇത്തരം ഭക്ഷണങ്ങളുടെ അപകടങ്ങളെക്ക‍ുറിച്ച് ബോധവാന്മാരായിരിക്കണം. കാരണം കുട്ടികളുടെ വാശിക്കു വഴങ്ങി ഇത്തരം ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാത‍ാപിതാക്കൾ ധാരാളമുണ്ട്. മാത‍‍ാപിതാക്കൾ തിരക്കുപിടിച്ച ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾ പലപ്പോലും ഇത്തരം ഭക്ഷണങ്ങൾക്ക് അടിമകളാകുന്നുവെന്ന‍ുകാണാം. രവിലെ തിരക്കുമൂലം പ്രാതൽ പുറത്തുനിന്നു കഴിക്കാൻ പണം നൽകും. ഉച്ചയ്ക്കും തഥൈവ. നാലു മണിക്ക് ട്യൂഷനു പോകുന്നതിനു മുമ്പായി ഏതെങ്കിലും കഫേയിൽ നിന്ന് പീസയോ ബർഗറോ പഫ്സോ. ഒപ്പം കോള പോലെ ഏതെങ്കിലും കുപ്പിയിലടച്ച് പാനീയവും. വൈകുന്നേരം ഏതെങ്കിലും ഹോട്ടലിൽ നിന്നുള്ള ഫൂഡ് അച്ഛനമ്മമാർ തന്നെ വ‍ാങ്ങിക്കൊണ്ടുവരും. അപ്പോൾ നിരോധനം വീട്ടിലും വേണം എന്നു ചുരുക്കം.

സ്കൂളിൽ നൽകാം ആരോഗ്യഭക്ഷണം

കുട്ടികൾക്ക് ആരോഗ്യകരമായ ഉച്ചഭക്ഷണവും ഇടനേരത്തെ ഭക്ഷണവും സ്കൂളുകളിൽ നൽകുന്ന സംവിധാനവും ഗുണകരമായിരിക്കും. കുട്ടികൾ ഏറ്റവുമധികം ഫാസ്റ്റ്ഫൂഡ് സ്നാക്കുകൾ കഴിക്കുന്ന നാലുമണി നേരത്തെ ഭക്ഷണം കൂടി സ്കൂളിൽ നൽകുന്ന സംവിധാനമുണ്ടായാൽ ഫാസ്റ്റ്ഫൂഡ് ഭക്ഷണപ്രിയം കുറയ്ക്കാനാകും. കാനഡ, ഫിലിപ്പീൻസ്, യുഎഇ, യുഎസ്എ പോലുള്ള രാജ്യങ്ങളിൽ, ആരോഗ്യകരമായ ഭക്ഷണസംവിധാനങ്ങൾ സ്കൂളകളിൽ ഏർപ്പെടുത്തുന്നതിനായി പ്രത്യേക നിയമം പോലുമുണ്ട്.

വേണം ന്യൂട്രീഷൻ ബജറ്റ്

വീടുകളിൽ ഫാസ്റ്റ് ഫൂഡുകൾ കുറച്ചാൽ മാത്രം പോരാ ഒരു ന്യൂട്രീഷൻ ബജറ്റ് കൂടി കൊണ്ടുവരണമെന്നു പറയുന്നു പോഷകാഹാര വിദഗ്ധയായ ഡോ. അനിതാമോഹൻ (തിരുവനന്തപുരം). ഒരു ദിവസം മൂന്നു പ്രധാന ഭക്ഷണങ്ങളാണുള്ളത്. ആഴ്ചയിൽ‌ അങ്ങനെ 21 എണ്ണം. ഇതിൽ 17-18 പ്രധാനഭക്ഷണങ്ങളെങ്കിലും വീട്ട‍ിനുള്ളിൽ തന്നെ ആരോഗ്യകരമായി തയാറാക്കുന്നവയാകണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി പുറത്തുനിന്നുള്ള ഭക്ഷണം. ഡോക്ടർ പറയുന്നു.

ശ്രദ്ധക്കുറവും പിരുപിരുപ്പും അമിതവണ്ണവും വഴി കുട്ടികളെ ബൗദ്ധീകമായും ശാരീരികമായും തകർക്കുന്ന ജങ്ക് ഫൂഡെന്ന ആരോഗ്യഭീക്ഷണിക്കെതിെര നമ്മൾ ഉണർന്നെഴുന്നേൽക്കേണ്ടിയിരിക്കുന്നു.