കളികളിലൂടെ പഠിക്കാം ആര്‍ത്തവശുചിത്വം

ആര്‍ത്തവകാലമെന്നാല്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ട സമയമാണെന്നു കരുതിയിരുന്ന കാലം ഇപ്പോൾ മാറി. എങ്കിലും ആര്‍ത്തവകാലത്തെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനൊരു പോസിറ്റീവ് മാറ്റം ഉണ്ടാക്കണമെന്ന ചിന്തയില്‍ നിന്നാണ് ഡല്‍ഹി ഐഐടിയിലെ കുറച്ചു വിദ്യാര്‍ഥികള്‍ ആര്‍ത്തവകാലശുചിത്വവുമായി ബന്ധപ്പെട്ടു പുതിയൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവശുചിത്വത്തെക്കുറിച്ച് അവബോധം വരുത്താനാണ് ഈ പുതിയ പരീക്ഷണം. സാധാരണ നടത്താറുള്ള പോലെ അവബോധ ക്ലാസ്സുകള്‍ വഴിയല്ല ഇവര്‍ ഇതിനു ശ്രമിക്കുന്നത്. മറിച്ച് മൂന്നു കളികളിലൂടെയാണ് ഇത്. ജിഗ് സോ പസ്സില്‍, മെമ്മറി ഗെയിം, ചൂത്കളി എന്നിവയാണ് അവ. എല്ലാം ആര്‍ത്തവവുമായും ശുചിത്വവുമായും ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് എങ്ങനെയാണ് നാപ്കിന്‍ ഉപയോഗിക്കേണ്ടത്, എങ്ങനെയാണ് അവ ഡിസ്പോസ് ചെയ്യേണ്ടത് എന്നിങ്ങനെ.

ആര്‍ത്തവകാലത്ത് പല സ്ത്രീകള്‍ക്കും എങ്ങനെയാണ് വൃത്തിയോടിരിക്കേണ്ടത് എന്നറിയാത്ത സാഹചര്യം ഉണ്ട്. ഇത് മനസ്സിലാക്കിയാണ് ഈ സംരംഭത്തിനു തുടക്കമിട്ടതെന്ന് ഐഐടി വിദ്യാര്‍ഥിനി ഋതിക പറയുന്നു. ഇതിന്റെ ഭാഗമായി നിരവധി സ്ത്രീകളെ പങ്കെടുപ്പിച്ച് ഇവര്‍ ഒരു സര്‍വേ നടത്തിയിരുന്നു. വെര്‍ബല്‍ സെക്ഷനില്‍ പങ്കെടുത്ത സ്ത്രീകള്‍ പിന്നീട് നല്‍കിയ ചോദ്യോത്തരസെക്ഷനില്‍ പത്തില്‍ ആറ് ഉത്തരങ്ങള്‍ എഴുതിയപ്പോള്‍ കളികളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയ സ്ത്രീകള്‍ പത്തില്‍ എട്ട് ഉത്തരങ്ങള്‍ ശരിയായി നല്‍കിെന്ന് ഇഷിത ഗുപ്ത എന്ന വിദ്യാര്‍ഥിനി പറയുന്നു.

ഗെയിമുകള്‍ വഴി ആര്‍ത്തവശുചിത്വത്തെ കുറിച്ചു മനസ്സിലാക്കിയ സ്ത്രീകളില്‍ പകുതിപ്പേരും അത് ആസ്വദിച്ചുവെന്നും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി. കളികളിലൂടെ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ അത് മനസ്സില്‍ കൂടുതല്‍  പതിയുമെന്നും ഇവര്‍ പറയുന്നു. 

സ്കൂള്‍–കോളജ് കുട്ടികളെ മാത്രമല്ല ഇവര്‍ ഉദേശിക്കുന്നത്. മറിച്ച് വീട്ടമ്മമാരെയും ഇതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രൊജക്ട് റ്റിറ്റ്‌ലി എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്. 1,500  സ്ത്രീകളാണ് ഇതില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ പലയിടങ്ങളിലായി ആഴ്ചയില്‍ നാല് സെക്ഷന്‍ വീതമാണ് ഈ പ്രോഗ്രാം നടത്തി. വിവിധ എന്‍ജിഒകളും ഇവരുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. കൂടാതെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സാനിട്ടറി നാപ്കിന്‍ വിതരണവും അവയുടെ നിര്‍മാണവും പഠിപ്പിക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും ഈ സംരംഭം വഴി കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. 

Read More : Ladies Health News