ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി നിലവിൽ ദുബായിലെ ബുർജ് ഖലീഫയാണ്. എന്നാൽ ഉയരത്തിൽ ഒന്നാമന്റെ സ്ഥാനം കരസ്ഥമാക്കാനായി ചില നിർമിതിയുടെ പണി പുരോഗമിക്കുകയാണ്. ദുബായിൽ തന്നെ ക്രീക്ക് ടവർ, സൗദിയിൽ ജിദ്ദ കിങ്‌ഡം ടവർ തുടങ്ങിയവ ഉദാഹരണം. ഇപ്പോഴിതാ ഉയരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ജപ്പാനിൽ നിന്നൊരു പ്രതിയോഗി എത്തുകയാണ്. പക്ഷേ നിലവിലെ ഉയരക്കാരായ ചേട്ടന്മാരോട് ഏറ്റുമുട്ടാൻ ആൾക്ക് താല്പര്യമില്ല. കെട്ടിടം പണിയാനുപയോഗിക്കുന്ന നിർമാണവസ്തുവാണ് ഇവിടെ ശ്രദ്ധേയം.
തടിയാണ് കെട്ടിടത്തിൽ 90 ശതമാനവും ഉപയോഗിക്കുക! കോൺക്രീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തി തടിയും സ്‌റ്റീലും കൊണ്ടായിരിക്കും കെട്ടിടത്തിന്റെ നിർമാണം. പരിസ്ഥിതിസൗഹൃദ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നിർമ്മാണശൈലി.
ലോകത്തിലെ ഏറ്റവും വലിയ തടി കൊണ്ടുള്ള അംബരചുംബിയുടെ പ്ലാൻ കഴിഞ്ഞ ദിവസം ജാപ്പനീസ് ആർക്കിടെക്ടുകൾ പുറത്തുവിട്ടു. ടോക്യോയിൽ നിർമാണം ആരംഭിക്കാൻ പോകുന്ന കെട്ടിടത്തിന് W350 പ്രോജക്ട് എന്നാണ് പേരിട്ടിരിക്കുന്നത്. 1,148 അടി (350 മീറ്റർ) ഉയരമുള്ള അംബരചുംബിയിൽ അപ്പാർട്മെന്റുകൾ, ഓഫിസുകൾ, ഹോട്ടലുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയുമുണ്ടാകും.
കാനഡയിലെ വാൻകൂവറിലുള്ള ബ്രോക്ക് കോമൺസ് ടോൾവുഡ് ഹൗസാണ് നിലവിലെ ഏറ്റവും ഉയരമുള്ള തടി കൊണ്ടുള്ള അംബരചുംബി.
174 അടി ഉയരമുള്ള വിദ്യാർത്ഥികളെ പാർപ്പിക്കുന്ന കെട്ടിടം കൊളംബിയ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ വർഷമാണ് തുറന്നത്. 70 നിലകളുള്ള W350 പ്രോജക്ട് കെട്ടിടം നിർമാണം പൂർത്തിയാകുമ്പോൾ ജപ്പാനിലെ ഏറ്റവും വലിയ നിർമിതി എന്ന ബഹുമതിയും സ്വന്തമാകും. 5.9 ബില്യൺ ഡോളറാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.