ലോകം അവസാനിച്ചാലും, ഈ നിലവറ നിലനിൽക്കും! വീണ്ടും ജീവിതം തുടങ്ങാനായി...

പ്രളയം, ഭൂകമ്പം, ആണവസ്‌ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് നിർമാണം. ചിത്രങ്ങൾക്ക് കടപ്പാട്- ഔദ്യോഗിക വെബ്‌സൈറ്റ്

നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്താണ് സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ പ്രവർത്തിക്കുന്നത്. പഴയകാല സിനിമകളിൽ വില്ലന്മാരുടെ കൊള്ളസങ്കേതം പോലെയൊരു ലുക് & ഫീൽ ആണ് ഇതിനകത്ത്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് വിത്തു നിലവറ ഒരുക്കിയിരിക്കുന്നത്.

11,000 ചതുരശ്രയടി വിസ്‌തീർണമുള്ള നിലവറയ്ക്ക് 430 അടിയാണ് ഉയരം. 9 മില്യൻ ഡോളറാണ് നിർമാണചെലവ്. 2008ലാണ് നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്.

മണൽപാറകൾ നിറഞ്ഞ ഒരു കുന്ന് തുരന്ന് 390 അടി ഉള്ളിലായാണ് നിലവറ പണിതത്. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്‌ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് നിർമാണം. 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ 8.60 ലക്ഷം വിത്തുകളുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം വിത്തിനങ്ങളാണ് ശേഖരിച്ചത്.

പ്രശസ്ത നോർവീജിയൻ കലാകാരൻമാർ നിർമിച്ച ഇല്യൂമിനേറ്റഡ് ആർട്ട് ഇൻസ്റ്റലേഷനുകൾ ഇടനാഴികൾ അലങ്കരിക്കുന്നു. ഈർപ്പം തട്ടി വിത്തുകൾ കേടാകാതിരിക്കാൻ അകത്തെ പ്രകാശസംവിധാനങ്ങൾ പോലും അതിസൂക്ഷ്മമായാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവറയുടെ വാതിലുകളും മേൽക്കൂരകളുമെല്ലാം അതീവ പ്രതിഫലനക്ഷമതയുള്ള സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.  

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇതിനകത്ത് ഒരുക്കിയിരിക്കുന്നത്. വിവിധ വിത്തുകൾ അതിന്റെതായ താപനിലയിൽ ശീതികരിച്ച പ്രത്യേകം വോൾട്ടുകളിലാണ് സൂക്ഷിക്കുന്നത്. ഒരു രാജ്യക്കാർക്ക്  മറ്റു രാജ്യക്കാരുടെ വിത്തുകൾ സൂക്ഷിക്കുന്ന ഇടത്തേക്ക് പ്രവേശനമില്ല.

ഇവിടെ മൈനസ് 18 ഡിഗ്രിയാണ് ശരാശരി തണുപ്പ്. നിലവറയിലെ യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചാലും സ്വാഭാവികമായ ശീതീകരണം സാധ്യമാകുന്ന നിലയിലാണ് ഇതിന്റെ പ്രവർത്തനം. അതിനാൽ വിത്തുകള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കില്ല.