'ദീപ്തി IPS'ന്റെ വീട്, ഓർമകൾ!

പുതിയ വീട്ടിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ ഇഷ്ട സീരിയൽതാരം ഗായത്രി അരുൺ.

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് 'കാട്ടുകുതിര' എന്ന സിനിമ റിലീസ് ആകുന്നത്. വീട്ടിലെല്ലാവരും ചേർന്നാണ് പടം കാണാൻ പോയത്. എല്ലാവരും ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. കാരണം മറ്റൊന്നുമല്ല അതിൽ വിനീതേട്ടന്റെ തറവാടായി കാണിക്കുന്നത് ഞങ്ങളുടെ വീടായിരുന്നു. അമ്മയുടെ തറവാടായ അറയ്ക്കൽ.

പടം നല്ല രീതിയിലങ്ങനെ രസിച്ചു വരുമ്പോഴതാ ക്ലൈമാക്സ് എത്തി. വീടിനു തീയിടുന്നതാണ് സീൻ. ഞാൻ നോക്കുമ്പോൾ സ്‌ക്രീനിൽ വീട് നിന്നങ്ങനെ കത്തുകയാണ്. പിന്നെ വലിയ വായിലൊരു കരച്ചിലായിരുന്നു. കുറേ പണിപ്പെട്ടാണ് എന്നെ സമാധാനിപ്പിച്ചതെന്ന് പറഞ്ഞ് അമ്മ ഇടയ്ക്കിടെ കളിയാക്കും.

രാജൻ പി ദേവ് സാറിന്റെ അയൽക്കാരായിരുന്നു ഞങ്ങൾ. 500 വർഷത്തിനുമേൽ പ്രായമുണ്ടായിരുന്നു ആ തറവാടിന്. 1865 ലാണ് ഓട് പാകിയത്. കപ്പൽമാർഗം കൊച്ചിയിൽ കൊണ്ടുവന്ന ഓട് വള്ളത്തിൽ കയറ്റിയാണ് ചേർത്തലയിൽ എത്തിച്ചതത്രെ. കാലപ്പഴക്കം കാരണം പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ ആശാരിമാരെ വിളിച്ചുവരുത്തി. എന്നാൽ അവർക്കുപോലും തടിയുടെ കൂട്ട് കൃത്യമായി മനസ്സിലായില്ല. ആ വീട് പൊളിച്ചുകളയേണ്ടിവന്നത് ഇന്നും മനസ്സിനൊരു നൊമ്പരമായി നിൽക്കുന്നു.

ചങ്ങനാശേരി അസംപ്‌ഷൻ കോളജിലാണ് ഡിഗ്രിക്ക് പഠിച്ചത്. വീട്ടിൽനിന്നു ആദ്യമായി വിട്ടുനിൽക്കുന്ന ത്രില്ലിലാണ് ഹോസ്റ്റലിലേക്ക് ചേക്കേറിയത്. നമ്മുടെ വീട് തരുന്ന സുഖവും സന്തോഷവുമൊന്നും മറ്റൊരിടത്തുനിന്നും ലഭിക്കില്ലെന്ന് താമസിയാതെ മനസ്സിലായി.

മാസത്തിൽ പകുതി ദിവസവും ഷൂട്ടിങ്ങിനായി വീട്ടിൽനിന്നു മാറിനിൽക്കേണ്ടി വരാറുണ്ട്. മകൾ കല്യാണി സീരിയൽ കണ്ടിട്ട് ഇടയ്ക്ക് കമന്റൊക്കെ പാസ്സാക്കും. ഞാൻ കരയുന്ന സീനാണെങ്കിൽ അവൾക്കും സങ്കടമാകും. പാചകം താൽപര്യമുള്ള കൂട്ടത്തിലാണ് ഞാൻ. അതിനാൽ വീട്ടിലേക്ക് വാങ്ങുന്നത് കൂടുതലും ക്രോക്കറി സാധനങ്ങളാണ്. പാചകവും വീട്ടിലെ പണികളുമെല്ലാം തന്നെ ചെയ്യാനാണ് ഇഷ്ടം. പാചകത്തിനു പുറമെ അല്പം പച്ചക്കറിക്കൃഷിയുമുണ്ട്.

എനിക്കും ഭർത്താവ് അരുണിനും നാടൻശൈലിയിലുള്ള വീടുകളാണ് ഇഷ്ടം. ഞങ്ങൾ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീട് അത്തരത്തിലൊന്നാണ്. രണ്ട് മാസത്തിനുള്ളിൽ ഗൃഹപ്രവേശം നടത്താമെന്ന് വിചാരിക്കുന്നു.

Read more- Celebrity House Dream Home