സമഗ്ര നാളികേര വികസനത്തിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സംസ്ഥാനത്തു 44 കേരഗ്രാമങ്ങൾ തുടങ്ങുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ. 250 ഹെക്ടർ വീതം കേരകൃഷി വിസ്തൃതിയുള്ള 44 കേരഗ്രാമങ്ങൾ രൂപീകരിക്കും. സംയോജിത വിളപരിപാലന രീതികൾ വഴി തെങ്ങു സംരക്ഷണവും നാളികേര അഭിവൃദ്ധിയുമാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 33 കോടി രൂപ ഈ വർഷം ബജറ്റിൽ പദ്ധതിക്കായി വകയിരുത്തി. അടുത്തവർഷം കൂടുതൽ ക്ലസ്റ്ററുകളിലേക്കു വ്യാപിപ്പിക്കും.
∙ മൂന്നു വർഷം കൊണ്ടു കായ്ഫലം നൽകുന്ന അത്യുൽപാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീയ കൃഷി പ്രോൽസാഹിപ്പിക്കാൻ 5.67 കോടിയുടെ പദ്ധതി തയാറാകുന്നു.
∙ കടുത്ത വരൾച്ചയും മഴക്കുറവും മൂലം മണ്ണിന്റെ അമ്ലാംശം കൂടിയതു തടയാൻ നീറ്റുകക്ക ഉപയോഗിക്കാൻ കൃഷി ഓഫിസുകൾക്ക് തുക അനുവദിച്ചു.
∙ സുൽത്താൻ ബത്തേരിയിൽ കൃഷിനാശം പ്രതിരോധിക്കാൻ കബനി നീർത്തട പദ്ധതിയിൽ 89 കോടിയുടെ നടപടികൾ.
∙ കാറ്റുവീഴ്ചയും കീടബാധകളും മൂലം തെങ്ങുകൾക്ക് 15%– 22% ഉൽപാദനക്ഷമത കുറഞ്ഞു. 2015-16 വർഷം കേരകൃഷി വിസ്തൃതി 7,90,223 ഹെക്ടറായി കുറഞ്ഞു.
തെങ്ങിൻതോപ്പുകൾ കെട്ടിടനിർമാണത്തിന് ഉപയോഗിച്ചതും തിരിച്ചടിയായി. കാറ്റുവീഴ്ചയിൽ കാർഷിക സർവകലാശാല പ്രായോഗിക ചികിൽസാരീതി വികസിപ്പിച്ചെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.