തിരിച്ചറിഞ്ഞു, റബർ കൊണ്ടു മാത്രം ജീവിക്കാനാകില്ലെന്ന്
∙ പണ്ടൊക്കെ, രണ്ടേക്കർ റബറുണ്ടെന്ന് വെട്ടിക്കൽ ജോസുകുട്ടി അഭിമാനത്തോടെ പറഞ്ഞിരുന്നു. ഒരു പക്ഷേ മക്കളെക്കാൾ റബറിനെ ജോസ് സ്നേഹിച്ചു.
കൃഷിയും പരിപാലനവും ടാപ്പിങ്ങും സംസ്കരണവും എല്ലാം ജോസും കുടുംബവും തന്നെ ചെയ്തപ്പോൾ മാസം അര ലക്ഷം രൂപ വരെ വരുമാനം റബർ നൽകി.
എന്നാൽ വിലയിടിഞ്ഞതോടെ ഒറ്റയടിക്ക് വരുമാനം 25000ന് അടുത്തേക്ക് ഇടിഞ്ഞു. അതോടെ ജോസിന്റെ ജീവിതവും വഴിമുട്ടി.
റബർ കൊണ്ടു മാത്രം ജീവിക്കാൻ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ ജോസ് സമീപത്തെ ഓഡിറ്റോറിയത്തിന്റെ ചുമതല കൂടി നോക്കുന്നു. ചിലർ പൈനാപ്പിൾ കൃഷിയിലേക്കു നീങ്ങുന്നു. നാളെ എന്തു ചെയ്യണമെന്നു ജോസിനെപ്പോലുള്ള ചെറുകിട കർഷകർക്ക് അറിയില്ല.
രണ്ടു തോട്ടങ്ങളിൽ ജോലി ചെയ്തിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാതെ
∙ റബറും കത്തിയുമുണ്ടെങ്കിൽ ജീവിക്കാമെന്നു പാമ്പാടി വീട്ടിൽ സി.ജെ. ബെന്നി വിശ്വസിച്ചിരുന്നു.
നല്ല ടാപ്പിങ് തൊഴിലാളിയായ ബെന്നിയെ തേടി തോട്ടക്കാർ വീട്ടിൽ വരുമായിരുന്നു. വിലയിടിഞ്ഞതോടെ വെട്ടു കുറഞ്ഞു.
രണ്ടു തോട്ടങ്ങളിൽ ജോലി ചെയ്തിട്ടും ബെന്നിക്കു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ല.
ടാപ്പിങ്ങിനൊപ്പം മറ്റു ജോലികളും ഇന്നു ബെന്നി ചെയ്യുന്നു.
ഭാര്യയും ജോലിക്കു പോകുന്നു. ഈ സ്ഥിതി തുടർന്നാൽ നാളെ എന്തെന്നു ബെന്നിക്കറിയില്ല.