നാടൻവഴുതനങ്ങയുടെ അഭാവം കേരള വിപണിയിലെങ്ങും കാണാം. ഒരു വിപണിയിലും നാടൻ വഴുതന കിട്ടാനുണ്ടായിരുന്നില്ല. നേന്ത്രക്കായയ്ക്ക് പാലക്കാട്, വയനാട് എന്നിവിടങ്ങളിലൊഴികെ എല്ലാ ജില്ലകളിലും 50 രൂപയിലധികം വില ലഭിച്ചു. കൽപറ്റയിൽ 46 രൂപയും പാലക്കാട് 35 രൂപയുമാണ് നേന്ത്രന്റെ വില. അതേസമയം ഞാലിപ്പൂവന് ഏറ്റവും വില കിട്ടിയതും പാലക്കാട് തന്നെ– 45 രൂപ. മഞ്ചേരിയിൽ 39 രൂപയ്ക്കും തൃശൂരിൽ 25 രൂപയ്ക്കും കൽപറ്റയിൽ 28 രൂപയ്ക്കും ഞാലിപ്പൂവൻ വിപണിയിലെത്തി. മറ്റു വിപണികളിൽ നാടൻ ഞാലിപ്പൂവൻ കിട്ടാനില്ലായിരുന്നെങ്കിലും 27–35 രൂപ നിരക്കിൽ വരവ് കായ്കൾ കിട്ടാനുണ്ടായിരുന്നു. നാടൻ പാളയംകോടനും ആലുവ, കൽപറ്റ, മഞ്ചേരി, പെരുമ്പാവൂർ, തൃശൂർ വിപണികളിൽ മാത്രമാണെത്തിയത്. വില 20– 26 രൂപ.
റോബസ്റ്റയ്ക്ക് എറണാകുളത്ത് 19 രൂപ വിലയുണ്ടായിരുന്ന ദിവസം തൃശൂരിൽ 17 രൂപയും കൽപറ്റയിൽ 16 രൂപയുമായിരുന്നു വില. കേരളത്തിലെ എല്ലാ വിപണികളിലും നാടൻ വെണ്ടയ്ക്കയുടെ വരവ് നിലച്ചിരിക്കുകയാണ്. വരവ് വെണ്ടയ്ക്കക്കാവട്ടെ വിവിധ വിപണികളിൽ വലിയ വിലവ്യത്യാസമാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം ചാല വിപണിയിലാണ് പാവക്കയ്ക്ക് ഏറ്റവും വില കിട്ടിയത്– 50 രൂപ. അതേസമയം എറണാകുളത്ത് പാവയ്ക്കയുെട വില 42 രൂപയും കോട്ടയത്ത് 48 രൂപയും തലശ്ശേരിയിൽ 45 രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ വില മഞ്ചേരിയിലാണ് രേഖപ്പെടുത്തിയത്– 24 രൂപ. കൽപറ്റ വിപണിയിൽ 40 രൂപയ്ക്കും പെരുമ്പാവൂരിൽ 35 രൂപയ്ക്കും കടച്ചക്ക വിൽപനയ്ക്കെത്തിയിരുന്നു. പാലക്കാട് 20 രൂപ മാത്രമായിരുന്നു അടുക്കള ആവശ്യത്തിനുള്ള നാളികേരത്തിന്റെ വില.