വിദേശത്തുനിന്നു തിരികെയെത്തി വിശ്രമജീവിതം ആരംഭിച്ചപ്പോഴാണ് നല്ല ഭക്ഷണമെന്നത് നാട്ടിൽ കിട്ടാക്കനിയായെന്നു പത്തനംതിട്ട ജില്ലയിലെ മാരാമൺ കാഞ്ഞിരത്തുമൂട്ടിൽ സണ്ണിയും ഭാര്യ ലീലയും മനസ്സിലാക്കുന്നത്. വിഷമയമില്ലാത്തതും രുചിയുള്ളതുമായ ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തമായി വല്ലതും നട്ടുവളർത്തണമെന്നു വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞതോടെ അടുക്കളത്തോട്ടമുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു. ഇന്ന് വ്യത്യസ്ത പച്ചക്കറികളുടെ മുന്നൂറിലധികം ഗ്രോബാഗുകൾ ഇവിടെയുണ്ട്. കാബേജ്, കോളിഫ്ലവർ, റാഡിഷ്, കാരറ്റ്, പാവൽ, പയർ, പലവിധം ചീരകൾ, മുളകിനങ്ങൾ, വെളളരി, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ അടുക്കളയിലേക്കു വേണ്ടതെല്ലാം ഈ കൂടകളിൽ വളരുന്നു.
മക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദർശിക്കാൻ പതിവായി യാത്ര ചെയ്യുന്ന ഇവർക്ക് മുടങ്ങാതെയുള്ള നന വെല്ലുവിളിയായതു സ്വാഭാവികം. ഒരു ദിവസംപോലും നന മുടക്കാതിരുന്നാലേ ഗ്രോബാഗിലെ വിളകൾ വേനലിനെ അതിജീവിക്കൂ. മാത്രമല്ല, വേനൽ രൂക്ഷമാവുമ്പോൾ വെള്ളം മിതമായി ഉപയോഗിച്ചില്ലെങ്കില്‍ തികഞ്ഞില്ലെന്നും വരാം.
എന്നാൽ വേനലവധിക്കാലത്തെ സന്ദർശനങ്ങൾക്ക് നന ഒരു തലവേദനയാകാതിരിക്കാനുള്ള സംവിധാനം ഇവർ ഏർപ്പെടുത്തിക്കഴിഞ്ഞു. അടുത്തകാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന തിരിനനയാണ് ഇക്കാര്യത്തിൽ സണ്ണിക്കു തുണയായത്. മുറ്റത്തിനു ചുറ്റും പിന്നെ അടുക്കളത്തോട്ടത്തിലും സ്ഥാപിച്ച ഗ്രോബാഗുകളുടെ ചുവടുഭാഗത്തെ ദ്വാരത്തിലൂടെ പുറത്തേക്കു നീട്ടിയ തിരികൾ പിവിസി പൈപ്പിലെ ജലത്തിലേക്കു കടത്തിയാണ് ഇതു സാധ്യമാക്കിയത്. ഗ്രോബാഗ് സ്ഥാപിക്കാനുദ്ദേശിക്കുന്ന നിരകളിലൂടെ 45 സെ.മീ അകലത്തിൽ തുളയിട്ട പിവിസി കുഴലുകൾ ഘടിപ്പിച്ച ശേഷം ദ്വാരങ്ങളുടെ ഇരുവശത്തുമായി ഇഷ്ടിക വയ്ക്കുന്നു. ഇഷ്ടികയ്ക്കു മീതേ നിലത്തു സ്പർശിക്കാത്ത വിധത്തിൽ ഗ്രോബാഗ് വയ്ക്കും. അഗ്രഭാഗത്തു കൂടി ഒഴിക്കുന്ന വെള്ളം കുഴലിനുള്ളിൽ കെട്ടിക്കിടക്കുന്നു. കുഴലിനുള്ളിലേക്കു കടത്തിയ തിരികളിലൂടെ മെല്ലെ മുകളിലേക്കു കയറുന്ന വെള്ളം ഗ്രോബാഗിലെത്തി വിളകൾക്കു ലഭ്യമാവുന്നു. പ്രത്യേകം നനച്ചില്ലെങ്കിലും കുഴലിൽ വെള്ളമുള്ളിടത്തോളം തിരിനന തീരില്ല. ഇതിനാവശ്യമായ തിരികൾ 15 രൂപ നിരക്കിൽ വാങ്ങുകയായിരുന്നു. ബെൻഡ് പൈപ്പ് ഉപയോഗിച്ച് മുകളിലേക്കു തുറന്നിരിക്കുന്ന പിവിസി കുഴൽ കൊതുകു മുട്ടയിടാതെ അടച്ചുവയ്ക്കുകയാണ് പതിവ്. ഇതിനു പകരം കുഴലിലെ ജലത്തിൽ ഗപ്പി മത്സ്യങ്ങളെ വളർത്തിയാൽ മതിയെന്ന ചിന്തയിലാണ് ഇദ്ദേഹം. വൈകാതെ തന്നെ മഴമറ നിർമിച്ച് തിരിനന സംവിധാനവും ഗ്രോബാഗുകളും അതിനുള്ളിലാക്കും.
ഏതാനും ദിവസം നന മുടങ്ങിയാലും വളർച്ചയോ ഉൽപാദനമോ മുരടിക്കില്ലെന്നതാണ് തിരിനന സംവിധാനത്തിന്റെ പ്രധാന ഗുണമായി സണ്ണി ചൂണ്ടിക്കാട്ടുന്നത്. അതിലുപരി ജലവിനിയോഗം ഗണ്യമായി കുറയുകയും ചെയ്യുന്നു. ആവശ്യത്തിനുമാത്രം ഈർപ്പം ചെടിച്ചുവട്ടിൽ നിലനിൽക്കുന്നതിനാൽ വിളകളുടെ ആരോഗ്യം മെച്ചപ്പെടുന്നു. മൂന്നോ നാലോ ദിവസത്തിലൊരിക്കൽ നൽകുന്ന വെള്ളംകൊണ്ട് സദാ നേരവും നനയ്ക്കുന്ന ഈ സംവിധാനം സമയം മാത്രമല്ല, വെള്ളവും ലാഭിക്കും.
മുന്നൂറ് ഗ്രോബാഗുകളിൽ തിരിനന ഏർപ്പെടുത്തുന്നതിനു പതിനായിരം രൂപയാണ് ആകെ ചെലവായത്. കോഴിക്കോട് ജലവിഭവ വിനിയോഗകേന്ദ്രം നിർദേശിച്ച വിദഗ്ധനാണ് ഇത് സ്ഥാപിച്ചുകൊടുത്തത്. ഇപ്പോൾ സ്വന്തമായി തിരിനന സംവിധാനം ഒരുക്കാമെന്ന ആത്മവിശ്വാസം ഇദ്ദേഹത്തിനുണ്ട്.
ഫോൺ: 9947106338