Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈകൾക്ക് നിലയ്ക്കാത്ത ഓർഡർ

thomas-kattakkayam-jackfruit-nursery തോമസ് കട്ടക്കയം പ്ലാവ്നഴ്സറിയിൽ

സ്കൂളിലെ സമർഥരായ വിദ്യാർഥികളെയെല്ലാം ഒരു ഡിവിഷനിലാക്കിയതു പോലെയാണ് തോമസ് ചേട്ടന്റെ പുരയിടമിപ്പോൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തിയ നൂറ്റമ്പതോളം നല്ലയിനം പ്ലാവുകളുടെ ബഡ് തൈകൾ ഈ പുരയിടത്തിൽ ഒരുമിച്ചു വളരുന്നു. സസ്യശാസ്ത്രജ്ഞരുടെ ഭാഷയിൽ പ്ലാവുകളുടെ ജീൻബാങ്ക്.

റബറിന്റെ അധിനിവേശത്തിൽ പുരയിടത്തിൽനിന്ന് അപ്രത്യക്ഷമായ പ്ലാവിനങ്ങൾ പാലാ രാമപുരത്തിനു സമീപം ചക്കാമ്പുഴ കട്ടക്കയം തോമസിന്റെ ബാല്യകാലസ്മരണകളിൽ എന്നും നിറഞ്ഞുനിന്നിരുന്നു. കുട്ടിക്കാലത്തു നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്ന ചക്കയിൽനിന്നു ധാന്യങ്ങളിലേക്കു ചുവടുമാറിയതാണ് നാട്ടിലെ പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനമെന്ന തിരിച്ചറിവും അദ്ദേഹത്തെ അസ്വസ്ഥനാക്കി. റബറിന്റെ സാമ്പത്തിക പേശീബലം കുറയുകയും ചക്കയുടെ നന്മകൾ അംഗീകരിക്കപ്പെടുകയും ചെയ്തുതുടങ്ങിയത് തന്റെ പ്രിയപ്പെട്ട പ്ലാവിനങ്ങളെ തിരിച്ചുപിടിക്കാനുള്ള അവസരമാക്കി തോമസ് മാറ്റുകയായിരുന്നു. അയലത്തു തുടങ്ങിയ ആ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കു നീണ്ടപ്പോൾ ഏഴരയേക്കർ പുരയിടത്തിലെ ഒഴിവുള്ള ഇടങ്ങളിലെല്ലാം പ്ലാവിൻതൈകൾ വളർന്നുതുടങ്ങി.

വായിക്കാം ഇ - കർഷകശ്രീ

പുരയിടത്തിൽതന്നെ അവശേഷിച്ചിരുന്ന ഏഴിനങ്ങളിൽനിന്ന് ഈ ശേഖരം 150 ഇനങ്ങളിലേക്കു വളർന്നുകഴിഞ്ഞു. പ്ലാവിന്റെ ഏറ്റവും മികച്ച ജനിതക ശേഖരമായി ഇതു മാറുന്നതിനു പിന്നിൽ മൂന്നു വർഷത്തെ നിരന്തരമായ അന്വേഷണവും യാത്രയും പണച്ചെലവും മാത്രമല്ല സന്മനസ്സുള്ള ഒട്ടേറെപ്പേരുടെ പ്രോത്സാഹനവുമുണ്ടെന്ന് തോമസ് സാക്ഷ്യപ്പെടുത്തുന്നു. ആവശ്യക്കാരുടെ താൽപര്യമനുസരിച്ച് ഇവയുടെ ബഡ് തൈകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ ഈ 72കാരൻ. റബർ നഴ്സറി നടത്തിയുള്ള മുൻപരിചയമാണ് ഇക്കാര്യത്തിൽ ഇദ്ദേഹത്തിനു മുതൽക്കൂട്ട്.

കിട്ടുന്ന ഇനങ്ങളെല്ലാം നട്ടുവളർത്തിയല്ല തോമസ് ഇത്രയും വലിയ പ്ലാവിൻശേഖരമുണ്ടാക്കിയത്. ഓരോ ഇനത്തിന്റെയും ഫലങ്ങൾ പച്ചയായും പഴുപ്പിച്ചും രുചിച്ചുനോക്കിയശേഷം മാത്രമാണ് തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തണമോയെന്ന് ഇദ്ദേഹം തീരുമാനിക്കുക. സവിശേഷതകളുള്ള പ്ലാവുകൾ കണ്ടെത്തിയാൽ അവയുടെ മൂത്ത ചക്ക വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്യുക– പകുതി പച്ചയായും ബാക്കി പഴുപ്പിച്ചും കഴിക്കും. സവിശേഷമെന്നു തോന്നിയാൽ മാത്രം അവയുടെ ബഡ്തൈകളുണ്ടാക്കും– തോമസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്നു കിട്ടിയ ഇനങ്ങളുടെ ബഡ് തൈകൾ നടാനായി റബർമരങ്ങൾ വെട്ടിമാറ്റി ഒന്നരയേക്കർ സ്ഥലം നീക്കിവച്ചിട്ടുണ്ട്. ഇവിടം ഏറക്കുറെ നിറഞ്ഞ സാഹചര്യത്തിൽ പുരയിടത്തിൽതന്നെ കൂടുതൽ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണിപ്പോൾ. തന്റെ ശേഖരത്തിലുള്ള ഓരോ ഇനത്തിന്റെയും സവിശേഷതകളും കണ്ടെത്തിയ സ്ഥലവും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ബഡ് തൈകൾ കൂടുതലായി ഉൽപാദിപ്പിക്കുന്നുമുണ്ട്. പ്ലാവിൻതൈകൾ തേടിയെത്തുന്നവർക്ക് വിതരണം ചെയ്യുന്നതിനാണിത്.

ഫോൺ: 9495213264