കിഴങ്ങുവിളകളെ ക്വിന്റൽ കണക്കിന് വിളയിച്ചെടുക്കാമെന്ന് തെളിയിച്ച രണ്ടുപേർ ഇതാ:
∙ നടവയൽ സ്വദേശി തന്നിട്ടമാക്കിൽ ജോസ് ചെറിയൊരു കാച്ചിൽ വിത്തിൽ നിന്ന് 75 കിലോയോളം തൂക്കം വരുന്ന കാച്ചിലാണ് വീട്ടുമുറ്റത്ത് വിളയിച്ചത്. ഇതിനായി ഇദ്ദേഹം ചെയ്തത് കമുകിൻ തടി പൊട്ടിച്ച് ഒരു പെട്ടിയുണ്ടാക്കി ഇതിൽ കരിയിലയും മണ്ണും ഇടകലർത്തിയിടുകയും ഇതിനു മുകളിൽ കാച്ചിൽ നട്ട് വെള്ളമൊഴിക്കുകയും വള്ളി കയറ്റി വിടാൻ സംവിധാനമൊരുക്കുകയും മാത്രം. മണ്ണിളക്കമുണ്ടെങ്കിൽ എത്ര കിലോ വേണമെങ്കിലും ഉൽപാദിപ്പിക്കാമെന്ന് വിമുക്ത ഭടനായ ഇദ്ദേഹം പറയുന്നു.
∙ തന്റെ കൃഷിയിടത്തിൽ വിളഞ്ഞ കാച്ചിൽ വിളവെടുക്കാൻ നന്നേ പാടുപെട്ടു ഷാജി വട്ടത്തറയെന്ന കർഷകൻ. കാരണം ഈ കാച്ചിലിന് അറുപത് കിലോയിലധികമാണ് തൂക്കം. ഒരു വർഷം മുൻപ് കൃഷിയിടത്തിൽ കുഴിയെടുത്ത് ചാണകപ്പൊടിയും മണ്ണും ചേർത്തുള്ള മിശ്രിതത്തിൽ വിത്ത് വച്ചതല്ലാതെ മറ്റൊന്നും ഇതിന് കാര്യമായി ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മണ്ണിന് മുകളിലേക്ക് വളർന്ന കാച്ചിൽ പുറത്തെടുത്തപ്പോഴാണ് ഇതിന്റെ വലുപ്പം എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്.