പുസ്തക കള്ളൻമാരെകുറിച്ച് പുസ്തകങ്ങൾ വരെ ഇറങ്ങിയിട്ടുണ്ട്. പുസ്തകമോഷണങ്ങളുടെ ബുദ്ധിമുട്ടറിയാത്ത ലൈബ്രറികളും ഉണ്ടാകില്ല. എന്നാൽ ഓക്ലൻഡ് സിറ്റിലൈബ്രറി ജീവനക്കാരുടെ പ്രധാനപ്രശ്നം പുസ്തകമോഷണമായിരുന്നില്ല. ലൈബ്രറി ഷെൽഫുകളിൽ നിന്നു പുസ്തകങ്ങൾ കാണാതെ പോകുന്നു; ഒളിപ്പിച്ച നിലയിൽ അവ പിന്നീടു പല ഇടങ്ങളിൽ നിന്ന് കണ്ടെത്തുന്നു. ഓക്ലൻഡ് സിറ്റി ലൈബ്രറി ജീവനക്കാർ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
ദുരൂഹത ചുരുളഴിഞ്ഞപ്പോൾ അവർ ഞെട്ടി. പുസ്തകങ്ങൾ ഒളിപ്പിച്ചു വെച്ചതു വീടില്ലാത്ത വായനക്കാർ! പുസ്തകം വീട്ടിൽ കൊണ്ടുപോകാൻ ലൈബ്രറി കാർഡ് വേണം. കാർഡ് കിട്ടാൻ വീട്ടുവിലാസം നൽകണം. വീടില്ലാത്തവർക്ക് എന്തു വിലാസം!
വായിച്ചുതുടങ്ങിയ പുസ്തകം ഇരിപ്പിടത്തിനടിയിലും ഷെൽഫിനു കീഴെയും ഒളിപ്പിച്ചുവച്ചശേഷം പിറ്റേന്നു വന്നു വായന തുടരുന്നതു ശീലമാക്കിയെന്നാണു സ്വന്തമായി വീട്ടുവിലാസമില്ലാത്തവർ വെളിപ്പെടുത്തിയത്.
വീടില്ലെങ്കിലും, സിറ്റി മിഷൻ വിലാസം ഉപയോഗിച്ചു ലൈബ്രറി കാർഡ് ഉള്ളവർപോലും പുസ്തകം നഷ്ടപ്പെടുമെന്നു പേടിച്ചു പുറത്തുകൊണ്ടു പോകുന്നില്ലെന്നാണു വ്യക്തമായത്.
Novel Review, Literature Review, Malayalam Literature News, Literature Awards