ജനപ്രിയ സാഹിത്യത്തിന്റെ നവോത്ഥാനഘട്ടത്തിൽ രണ്ടു പതിറ്റാണ്ടോളം ആ രംഗത്തെ സൂപ്പർ റൈറ്ററായിരുന്നു മാത്യു മറ്റം. ആഴ്ചപ്പതിപ്പുകൾ അദ്ദേഹത്തിൻറെ ഒരു നോവലിന് വേണ്ടി എന്ത് ത്യാഗത്തിനും തയാറായിരുന്ന കാലമായിരുന്നു അത്. മുട്ടത്തു വർക്കിയുടെ ആലങ്കാരിക ഗ്രാമീണപ്പച്ചയിൽ നിന്ന്, ജനപ്രിയ ഭാഷ തരിശു നിലങ്ങളുടെ കാർക്കശ്യത്തിലേക്ക് മാറി വന്ന ആ കാലത്ത് ജനപ്രിയ സാഹിത്യത്തെ നയിച്ചതു മാത്യു മറ്റം എന്ന 'ചെറിയ' മനുഷ്യനായിരുന്നു.
വയോജന വിദ്യാഭ്യാസം കൂടി സാക്ഷാൽക്കരിച്ചു മലയാളി സമൂഹം സാക്ഷരതയുടെ നൂറു മേനി കൊയ്തതിനു പിന്നിൽ മാത്യു മറ്റത്തിന്റെ പരോക്ഷമായ സംഭാവന കൂടിയുണ്ടായിരുന്നു.
മാത്യു മറ്റത്തിന്റെ കഥ വായിക്കാൻ കൊതി പൂണ്ട് അക്ഷരം പഠിച്ച പലരെയും ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഒന്നും ഗുപ്തമാക്കി വയ്ക്കാതെ വെട്ടിത്തുറന്നെഴുതുക എന്നതായിരുന്നു മാത്യുവിന്റെ ശൈലി. എഴുതുന്നത് പോലെ എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിത്വത്തിനും ഉടമയായിരുന്നു അദ്ദേഹം. എൺപതുകളുടെ തുടക്കം മുതൽ ഒടുക്കം വരെ ലക്ഷക്കണക്കിന് വായനക്കാരുടെ ഹരമായിരുന്നു അദ്ദേഹം.
അക്ഷരലോകത്തിലെ മഹാഭൂരിപക്ഷമായ ജനപ്രിയ സാഹിത്യാസ്വാദകരെ കഥാകൗതുകങ്ങളുടെ മാന്ത്രികതകൊണ്ടു ത്രസിപ്പിച്ച ആ കലാകാരന് ആദരാഞ്ജലികൾ.