ഏറെ ചർച്ച ചെയ്യപ്പെട്ട സന്തോഷ് എച്ചിക്കാനത്തിന്റെ ചെറു കഥ ബിരിയാണി നാടകമാവുന്നു. സന്തോഷിന്റെ ജന്മനാടിന് അടുത്തുള്ള കാസർകോട് ചുള്ളിക്കരയിലെ പുരുഷ സ്വയം സഹായ സംഘമാണ് ബിരിയാണി അരങ്ങിലെത്തിക്കുന്നത്.
കലന്തന് ഹാജി പണിക്കാരനെ തേടി പെരിയയിലെ രാചമന്ദ്രന്റെ കടയിൽ എത്തുന്നതോടെയാണ് നാടകം തുടങ്ങുന്നത്. കൊട്ടോടിയിലെ പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷികത്തിനാണ് ബിരിയാണി നാടക രൂപത്തിൽ അരങ്ങിൽ എത്തിയത്. സന്തോഷിന്റെ കഥ കാലാതീതമാണെന്ന തിരിച്ചറിവാണ് ചെറുകഥയെ നാടകമാക്കാൻ കൊട്ടോടിയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ചെറുപ്പക്കാരെ പ്രേരിപ്പിച്ചത്. ഇതിന് സന്തോഷിന്റെ അനുവാദവുമുണ്ട്.
പ്രതീക്ഷയിലെ മുഴുവൻ അംഗങ്ങളും നാടകത്തിന്റെ ഭാഗമാണ്. തോമസ് പതിപ്പാളിലാണ് കലന്തൻ ഹാജിയായി േവഷമിടുന്നത്, ബീഹാറി തൊഴിലാളിയായ ഗോപാലിനെ അരങ്ങിലെത്തിക്കുന്നത് ലാലു കൊട്ടോടിയാണ്. ആർക്കും നാടകത്തിലോ ,അഭിനയത്തിലോ മുൻപരിചയമില്ലെന്ന പ്രത്യേകയുമുണ്ട്.
സന്തോഷിന്റെ ചെറുകഥയുടെ അന്തസത്ത ചോരാതെ സമകാലീന വിഷയങ്ങളും നാടകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അങ്ങിനെയാണ് സഹകരണ പ്രതിസന്ധിയും കർണാടകത്തിലെ ആർഭാട വിവാഹവുമെല്ലാം നാടകത്തിൽ പരാമർശിക്കുന്നത്. ജാതി മത തൊഴിൽ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ച് നിന്നാൽ സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്.