Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചയാള്‍ തനിക്ക് ആരുമല്ലെങ്കിലും...

x-default

എന്നെ ഐസിയു വിലേക്ക് പോസ്റ്റ് ചെയ്തിട്ടന്ന് നാലഞ്ച് മാസമേ ആയിട്ടുള്ളു. ഐസിയു–2 ഉം ഐസിയു–4 ഉം എതിർദിശകളിലായിരുന്നു. അന്ന് എനിക്ക് ഐസിയു–2 ൽ ഈവനിങ് ഡ്യൂട്ടി. ലിനിയെന്ന കൂടെ ജോലിചെയ്യുന്ന കുട്ടി ഓടിയെന്റെ അടുത്തെത്തി പറഞ്ഞു, icu4ൽ ഡോക്ടർ ഒരു സീനിയർ സ്റ്റാഫിനെ വിളിക്കുന്നു. വേറെ ആരെയെങ്കിലും വിളിക്കെന്നു പറഞ്ഞു ഒഴിഞ്ഞുമാറണമെന്നു ചിന്തിച്ചെങ്കിലും എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാൻ അങ്ങോട്ട് ഓടി. ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു നീ മതി ഓടി വാ അകത്തൊരു രോഗിയെ കൊണ്ടുവന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഡയാലിസിസ് ചെയ്യാനുള്ള catheter ഇട്ടു ഡയാലിസിസ് ചെയ്യണം. പെട്ടെന്ന് റെഡിയാവു...

അകത്തുകേറി നോക്കിയപ്പോൾ എന്റെ അമ്മയുടെ പ്രായം തോന്നുന്ന ഒരു സ്ത്രീ. വല്ലാതെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഡോക്ടറോട് കൂടെ നിന്ന് ആവശ്യമായ സഹായങ്ങൾ ചെയ്തു. ഡയാലിസിസ് തുടങ്ങി. ഞാൻ അവരുടെ കൈയ്യിൽ പിടിച്ചു തലയിൽ മെല്ലെ തടവികൊടുത്തു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു. വേറെയൊന്നും പറയാനുള്ള ഹിന്ദി അറിയില്ലായിരുന്നു. അവരൊന്നു നേരെയായപ്പോൾ എനിക്ക് വേറെ രോഗികള്‍ ഉള്ളതിനാൽ ഞാൻ അവിടെ നിന്നും പോയി. പിറ്റേന്ന് ജോലിക്കു വന്നപ്പോൾ അറിഞ്ഞു അവരെ വെന്റിലേറ്ററിൽ ആക്കിയെന്ന്. വായിലൂടെ ട്യൂബ് ഇട്ടു മെഷീനുമായി ബന്ധിപ്പിക്കും. പിന്നെ വെന്റിലേറ്റർ ആണ് ശ്വാസം എടുക്കുന്നത്. അവർ മെഡിസിന്റെയും മറ്റും എഫക്ടിൽ ഉറങ്ങുകയായിരുന്നു. isolatin റൂമിലേക്ക് അന്നു തന്നെമാറ്റി. 

എന്നും കാണുന്ന കാര്യങ്ങളായതിനാൽ ഒന്നും തോന്നേണ്ടതില്ല. എങ്കിലും ഇടയ്ക്കുപോയി അവരുടെ കാര്യങ്ങൾ തിരക്കും. ഏതോ ഒരു ക്ലിനിക്കിൽ പോയി പനിക്കോ മറ്റോ മെഡിസിൻ കഴിച്ചതാണ്. ഏതോ നിരോധിച്ച ഗുളിക അവരുടെ കിഡ്‌നിയുടെ പ്രവർത്തനത്തെ തളർത്തി.  ദിവസങ്ങൾ കഴിയുന്തോറും ഓരോ അവയവങ്ങളുടെയും പ്രവർത്തനം നിലച്ചു കൊണ്ടിരുന്നു.വല്ലാത്ത ഒരവസ്ഥയായിരുന്നു. ദുരവസ്‌ഥ എന്നു പറഞ്ഞാൽ മതി. അവരുടെ ത്വക്ക് മുഴുവൻ അഴുകി. എന്തിനേറെ പറയുന്നു കണ്ണുകൾ പോലും തുറക്കാൻ കഴിയാതെ കൺപോളകൾ പോലും അഴുകിത്തുടങ്ങി. ഇടയ്ക്ക് എനിക്കും കിട്ടും അവരെ രോഗിയായി പരിചരിക്കാൻ. രാത്രിജോലി ഉള്ള ദിവസങ്ങളിൽ അവരെ രാവിലെ ക്ലീൻ ചെയ്യുന്നതായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പരീക്ഷണം. തിരിക്കുമ്പോൾ എവിടെപിടിക്കുന്നുവോ അവിടുത്തെ ത്വക്ക് മുഴുവൻ ഗ്ലോവ്സ് ഇട്ട കൈയിൽ ഒട്ടും. തൊലി മുഴുവൻ ഇളകി വലിയ മുറിവുകൾ ആയി. ഉളളിൽ ബോധമുണ്ടോ എന്നുപോലും അറിയില്ല. ഒരു കുപ്പിക്ക് പതിനായിരത്തോളം വിലവരുന്ന പതിനഞ്ചു കുപ്പി ഇൻജക്ഷൻ വീതം ഓരോ ദിവസവും കൊടുത്തുതുടങ്ങിയതിനാൽ മാറ്റങ്ങൾ വന്നുതുടങ്ങി. മാസങ്ങൾ കൊണ്ട് ശരീരത്തിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങി. കൃത്രിമശ്വാസം നൽകുന്ന വെന്റിലേറ്ററിന്റെ ദീർഘകാല സേവനം അത്യാവശ്യമായതിനാൽ തൊണ്ടകുഴിച്ചു ട്യൂബ് ഇട്ടു(tracheostomy). ആവശ്യമുള്ളപ്പോൾ വെന്റിലേറ്ററിലും അല്ലാത്തപ്പോൾ ഓക്സിജനിലും ഘടിപ്പിക്കും.. വായിൽ നിന്നു ട്യൂബ് ഊരിമാറ്റി. അത്യാവശ്യം വെള്ളവും ആഹാരവും കഴിക്കാമെന്നായി. അതിനിടയ്ക്ക് മാറിമാറി പലപല cathter ഇട്ടു. പലപ്പോഴും ഞരമ്പ് കിട്ടാതെ മാറിമാറി കുത്തിയാലും ഒരു പരാതിയും ഇല്ലാതെ വേദന സഹിക്കും. രാവിലെ ക്ലീൻ ചെയ്യാൻ ആരുടെയും സഹായം വേണ്ടാതായി. ഒറ്റയ്ക്ക് തിരിഞ്ഞും മറിഞ്ഞും തരും. ആ സമയത്തൊക്കെ ഒരു കൈ കൊണ്ട് tracheostomy ട്യൂബ് താങ്ങിപിടിക്കും. ഒരു പരാതിയും ഇല്ല. ആഹാരം തന്നെ കഴിക്കും ഇടയ്ക്കിടെ വെന്റിലേറ്റർ കണക്ട് ചെയ്യാൻ വാശിപിടിക്കുമെന്നല്ലാതെ ഒരു ദുർവാശിയും കണ്ടിട്ടില്ല. മുൻപൊക്കെ കണ്ണീരോടെ വന്നു കണ്ടുകൊണ്ടിരുന്ന ഭർത്താവിനെ ഇപ്പോൾ സ്വാന്ത്വനിപ്പിക്കും. ചിരിക്കാൻ പറയും. കുട്ടികളുടെ കാര്യം തിരക്കും. വെറും സാധാരണക്കാർ. മാസങ്ങൾ കഴിഞ്ഞപ്പോൾ വാർഡിലേക്ക് മാറ്റി. കിഡ്നി രണ്ടും പ്രവർത്തനരഹിതമായതിനാൽ ഡയാലിസിസ് തുടരേണ്ടിവരും. 

എങ്കിലും അവരുടെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ പേരുപോലെ നിർമ്മലമായ കണ്ണുകളിൽ നാളത്തേയ്ക്കുള്ള നല്ല ജീവിതത്തിന്റെ കാത്തിരിപ്പുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ നിർമ്മല എന്ന രോഗി ഞങ്ങൾക്കൊക്കെ ആരെല്ലാമോ ആയിരുന്നു. അവർ വാർഡിലേക്ക് പോയതോടെ ഇവിടുത്തെ തിരക്കുകളിൽ അവരെ ഓർക്കാതെയായി. ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ലിഫ്റ്റിലേക്ക് ഒരു രോഗിയുള്ള ഒരു ബെഡും വഹിച്ചുകൊണ്ട് വാർഡ് ബോയ് കയറി. കൂടെ ഒരാളുമുണ്ട്. ഞാൻ ഫോണിൽ മുഴുകിയിരിക്കയാണ്. പെട്ടെന്ന് ആ രോഗിയെന്റെ കൈയിൽ പിടിച്ചു ഞാൻ ഞെട്ടിനോക്കി. നിർമല. ഡയാലിസിസ് ചെയ്യാൻ പോകുവാണെന്നു പറഞ്ഞു. തൊണ്ടയിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ വയ്യെന്ന് ആംഗ്യം കാട്ടി. ഞാൻ സമാധാനിപ്പിച്ചു. ഒക്കെ ശരിയാകുമെന്നും ട്യൂബ് ഊരുമെന്നും ഇത്രത്തോളം സഹിച്ചില്ലേ കുറച്ചുകൂടി ക്ഷമിക്കു എന്നും പറഞ്ഞു. സമ്മതത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. നല്ല പ്രതീക്ഷയുള്ള ചിരി, ഭർത്താവാണ് കൂടെയുള്ളത്. ആയാളും സന്തോഷത്തിലാണ്. എനിക്കവരെ കുറിച്ചു അൽഭുതം തോന്നി. അവർ സഹിച്ച വേദനകൾക്കിടയിലും അവർ പ്രകടിപ്പിച്ച പെരുമാറ്റരീതി, ക്രൂരമായ വിധിയെ തോൽപ്പിക്കുവാനുള്ള അവരുടെ സ്ഥിരോത്സാഹം, പ്രസന്നത ഒക്കെ എന്നെ അവരിലേക്കു കൂടുതൽ അടുപ്പിച്ചുകൊണ്ടിരുന്നു. വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളുമായി കാലം മുന്നോട്ടു പോയി. 

ഒരിക്കൽ വീണ്ടും ഞാൻ നിർമലയെ കണ്ടു. ഡയാലിസിസ് ചെയ്യാൻ സഹോദരിയോടൊപ്പം വന്നതാണ്. ഞാൻ ഓടിച്ചെന്നു മിണ്ടി. തണുത്ത പ്രതികരണം. പ്രകാശമുള്ള ആ കണ്ണുകളിൽ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. ആഴ്ചയിൽ 3 വട്ടം ചെയ്യുന്ന ഡയാലിസിസ് ഒന്നുമല്ല അവരെ ക്ഷീണിതയാക്കിയിരിക്കുന്നത് എന്നെനിക്ക് തോന്നി. വേറെ എന്തോ ആണ്. ഞാൻ വേദനയോടെ ആണ് അന്ന് തിരികെപോയത്. അവരെ മറക്കാൻ ശ്രമിച്ചു. ഒന്നുരണ്ടു ദിവസം കഴിഞ്ഞു icu4 ൽ എന്തിനോ ഒന്നുപോയപ്പോൾ കണ്ടു അവിടെ ഒരു ബെഡിൽ നിർമല. എന്ത് പറ്റിയെന്നു ചോദിച്ചതിന് പനിയാണെന്നു പറഞ്ഞു. പരസ്പരം ബന്ധമില്ലാതെയുള്ള മറുപടികൾ. എന്നെ ഓർമയില്ലെന്നും പറഞ്ഞു. ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തിട്ടു മെല്ലെ അവിടെ നിന്നും പോയി അവർക്ക് എന്താണെന്നു ഫയൽ നോക്കി. spinalcord TB ആണ് brain വരെ ബാധിച്ചു കഴിഞ്ഞു. അതിന്റെയാണ് ഓർമ്മക്കുറവ്. നിരന്തര ഡയാലിസിസും ആശുപത്രിവാസവും ഒക്കെ അവരെ ചെറിയ ഒരു മനസികവിഭ്രാന്തിയിൽ എത്തിച്ചിരിക്കാം എന്നായിരുന്നു എന്റെ നിഗമനം. പക്ഷേ, ആ മനസ്സ് അത്രയ്ക്ക് ദുർബലമല്ലായിരുന്നല്ലോ.!!! തലച്ചോറിലേക്കും അരിച്ചിറങ്ങി അണുക്കളോട് പടവെട്ടാനുള്ള വീര്യം അവരിൽ ഇല്ലായിരുന്നു. കാരണം ആ രോഗം ആദ്യം തന്നെ കവർന്നെടുത്തത് അവരുടെ മനസാന്നിധ്യത്തെ ആയിരുന്നു. 

പഴയസ്റ്റാഫിൽ ഒട്ടുമുക്കാൽ പേരും റിസൈന്‍ ചെയ്തു പോയതിനാൽ അവരെ അറിയുന്ന ആരുമുണ്ടായിരുന്നില്ല അവിടെ. എല്ലാവർക്കും അവർ സ്വൽപം വട്ടുള്ള ഒരിക്കലും രക്ഷപെടാൻ സാധ്യതയില്ലാത്ത രോഗി മാത്രമായിരുന്നു. അങ്ങനെ അവരെ കാണാൻ ആഗ്രഹം ഇല്ലാത്ത ഞാൻ അങ്ങോട്ട് പോകാതെയായി. ഒടുവിൽ ചേതനയറ്റ ആ ശരീരം കാണാനും പോയില്ല. എനിക്ക് ആ പഴയ നിർമലയെ മതിയായിരുന്നു. അതിവേദനയിലും സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും ഓർത്തു ഒരു തിരിച്ചുവരവു കാത്തിരുന്ന നിർമല. ഞങ്ങൾക്ക് പോലും ഒരു ഭാരമാവരുതെന്നു കരുതിയ സ്വന്തം വേദന മറ്റള്ളവരിൽ നിന്നും മറച്ചുവെച്ചു അവരെ ആശ്വസിപ്പിച്ച നിർമല. അവരെ ഓർത്തു ഒരുപാട് രാത്രികളിൽ ഞാൻ കരഞ്ഞു, അവളുടെ കുഞ്ഞുങ്ങളെ ഓർത്തു, അവസാന നിമിഷങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ട ഓർമകളെ ഓർത്ത്... ഒരുപാടു കരഞ്ഞുതീർത്തു. ഇപ്പോഴും കാണാറുണ്ട് നിത്യം പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി പ്രാർത്ഥനയോടെ എസിയുവിനു മുൻപിൽ കാത്തിരിക്കുന്നവരെ. എത്രയൊക്കെ ശുശ്രൂഷിച്ചാലും അടിമകളെ പോലെ നമ്മളെ കാണുന്നവർ, പണത്തിന്റെ അഹങ്കാരം കാണിക്കുന്നവർ കാണിക്കാത്തവർ, വേദന സഹിക്കുന്നവർ, ഒട്ടും സഹിക്കാത്തവർ, പണത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടവർ... അവരുടെ മരണം കാത്ത് വേദനയോടെ വിധിയെ പഴിച്ചു കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവർ, എല്ലാം ഉണ്ടായിട്ടും ഇനിയവരെ മടക്കി ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാത്തവർ. അങ്ങനെ പലതരത്തിലുള്ളവർ ആരെയും അങ്ങനെ അങ്ങോട്ട് മനസ്സിൽ കയറ്റാറില്ല. എന്റെ നിർമലയോളം സഹനശക്തിയുള്ള ആരെയും ഞാൻ കണ്ടിട്ടുമില്ല. ചിലപ്പോഴൊക്കെ ഞാൻ ദൈവത്തോട് പരിഭവിക്കാറുണ്ട്. ഒരു രോഗം എന്ന യാതനയെ പടവെട്ടി ജയിച്ചവളെ എന്തിനു മറ്റൊരു രോഗത്തിലൂടെ തിരിച്ചെടുത്തു എന്ന്. അവൾക്ക് കൊടുക്കാമായിരുന്നില്ലേ ഒരവസരം കൂടിയെന്ന്. അവളെ കത്തിരിക്കുന്ന അവളുടെ സ്നേഹമുള്ള കുടുംബം ഉണ്ടെന്ന ഓർമ ഉള്ളകാലത്തോളം അവൾ പടവെട്ടിജയിക്കുമായിരുന്നു.. എനിക്ക് ഉറപ്പായിരുന്നു..

Malayalam Short StoriesMalayalam literature interviews,Malayalam Poems      


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.