രണ്ടാം വിവാഹവാർഷികത്തോടടുക്കുകയായിരുന്നു അവരുടെ അല്ല അവളുടെ ജീവിതം. അത് അവളുടെ മാത്രം ജീവിതമായിരുന്നു.
ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ അവളുടെ കഴുത്തിൽ അവൻ താലി കെട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. അവൾക്കു മാത്രം! അവനെ പ്രണയിച്ചപ്പോൾ അവൾ അവളുടെ ജീവിതത്തിനു പുതിയ ഒരു അർഥം കണ്ടുപിടിക്കുകയായിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് നീങ്ങിയ അവളുടെ ജീവിതത്തെ, മാറിവന്ന ഒരു റോങ്ങ് നമ്പറിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു. പിന്നെ അത് സംസാരമായി, പുഞ്ചിരിയായി, പ്രതീക്ഷയായി, പ്രണയമായി, ഒടുവിൽ ജീവിതവും. പരസ്പരം കണ്ടിരുന്നില്ല എന്നു മാത്രം.
അവൾ അവനോടു പറഞ്ഞു "ഞാൻ വിരൂപയാണ് "
അവൻ പറഞ്ഞു "നിന്നെ എനിക്ക് വേണം "
അവൾ പിന്നേം പറഞ്ഞു "ജീവിതമാണ് . നിങ്ങൾ ഒരു പരിഹാസ പാത്രമായിപോകും"
അവൻ പറഞ്ഞു "ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയില്ലാതെ എനിക്ക് ഒരു ജീവിതം ഒരിക്കിലും ഉണ്ടാകില്ല "
അവൾ കൗതുകത്തോടെ ചോദിച്ചു "ഉറപ്പാണോ? "
അവൻ ഒന്നു മൂളി.
വിവാഹദിവസം തന്നെ അവൾക്കു മനസിലായി അവന്റെ കുടുംബം അവളെ ആഗ്രഹിക്കുന്നില്ല. അവളെ കണ്ടപ്പോൾ അവനും. ദിവസങ്ങൾ മാസങ്ങളായി.. മാസങ്ങൾ വർഷങ്ങളും. ആർക്കും ഇന്നും അവളെ വേണ്ട എന്ന് അവൾ മനസിലാക്കി. അവളുടെ പ്രിയതമനു പോലും അവളൊരു ഭാരമായി മാറി. ജടപിടിച്ചു കിടന്ന അവന്റെ ജീവിതം നേരെയാക്കാനായി അവൾ സഹിച്ചതും അവൾ അനുഭവിച്ചതും വെറുതെയായി മാറുകയായിരുന്നു. എല്ലാവരുടെയും മുൻപിൽ അവൾ അപമാനിതയായി. അവളുടെ കണ്ണീരിൽ ദൈവത്തിനു പോലും അലിവു തോന്നിയില്ല. ജീവിതം മുൾമുടിയാക്കിയും മനസ് കരിങ്കലാക്കിയും അവൾ പിന്നെയും നടന്നു.
ഒടുവിൽ ദൈവത്തിന് അവൾ എഴുതി " 28 ദിവസം.. എന്റെ ജീവൻ ഈ ഭൂമിയിൽ നിന്ന് മുക്തമാക്കുക അല്ലെങ്കിൽ എന്നെ ഈ ജീവനെടുക്കാൻ സമ്മതിക്കുക"
ദിവസങ്ങൾ കടന്നു പോയി. ഒടുവിൽ 28 ! അവൾ അവനു വിവാഹവാർഷിക സമ്മാനമായി അവനെ എന്നേക്കുമായി ആ ബന്ധനത്തിൽ നിന്ന് ഒഴിവാക്കി..! അന്ന് രാവിലെ അവൾ ഉണർന്നില്ല.
അതെ ! ദൈവം തന്റെ വാക്കു പാലിച്ചിരുന്നു!
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.