ഞാൻ ആരെയും വിലക്കിയിട്ടില്ല: ദിലീപ്

പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് ദിലീപ് പറയുന്നു. നടിക്ക് നേരെയുണ്ടായ അതിക്രമത്തിലെ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആ നടിക്ക് അവസരങ്ങള്‍ നല്‍കിയത് താനാണ്. ജീവിതത്തിലെ ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാക്കിയ സംഭവമാണ് പ്രമുഖ നടിക്ക് നേരെ നടന്ന അക്രമത്തില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതെന്ന് ദിലീപ് പറഞ്ഞു. താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോള്‍ ജീവിതം മടുത്തതായി തോന്നി. രാവിലെ എണീക്കുമ്പോള്‍ എന്താ ഏതാ എന്നറിയാത്ത ഒരു സാധനം നമുക്ക് നേരെ വരികയാണ്. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും ദിലീപ് പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഈ സംഭവത്തെക്കുറിച്ച് ദിലീപ്–

തിളക്കത്തിൽ തന്റെ കൂടെ ഗസ്റ്റ് അപ്പിയറൻസിൽ വന്നതിന് സഹായമായി അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചു. ആരും എന്നോട് പറഞ്ഞിട്ടില്ല ഇവരെ നായികയാക്കാൻ. ഇവരുടെ അച്ഛനെ എനിക്കറിയാം, നല്ല മനുഷ്യനാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും അറിയാമായിരുന്നു. കിട്ടുന്ന റോളുകൾ കുഴപ്പിമില്ലാതെ ചെയ്യുമെന്നു തോന്നി അങ്ങനെ ഞാനാണ് എന്റെ സിനിമകളിൽ നായികയായി ഇവരെ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സംവിധായകരും ഇവരെ നായികയാക്കാമെന്ന് എന്നോട് പറഞ്ഞിട്ടില്ല.

പിന്നീട് ഇവരുടെ പെരുമാറ്റങ്ങൾ ഇഷ്ടമല്ലാതെ വന്നപ്പോൾ ഇവരുടെ സിനിമയിൽ സഹകരിക്കേണ്ടെന്നു കരുതി. അതിനുശേഷം ഒരു മാഗസിനിൽ, സൂപ്പർതാരം തന്റെ സിനിമകൾ വിലക്കുന്നുവെന്ന് അഭിമുഖം വന്നു. അപ്പോൾ കുറേപ്പേർ എന്നെ വിളിച്ചു ചോദിച്ചു അത് നിങ്ങളാണോ എന്ന്. എന്റെ പേര് പറയാത്തത് കൊണ്ട് ഞാൻ പ്രതികരിക്കാൻ പോയില്ല. 

അതിനുശേഷം രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഞാൻ വൈറൽ ഫീവർ വന്ന് സുഖമില്ലാതിരിക്കുമ്പോഴാണ് ഇൗ കുട്ടിക്കെതിരെ ആക്രമണമുണ്ടായ വാർത്ത അറിയുന്നത്. ശരിക്കും ഷോക്കായിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലാണ് ഇവരുള്ളതെന്നറിഞ്ഞപ്പോൾ രമ്യയെ വിളിച്ചു. അവൾക്ക് ധൈര്യം കൊടുക്കണമെന്ന് പറഞ്ഞു. ഇൗ കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. അവർ കാര്യങ്ങളെല്ലാം പറഞ്ഞു. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഗതി എന്റെ നേർക്കു തിരിയുന്നത്.

പിന്നെ വരുന്നത് ആനടൻ അങ്ങനെചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നതാണ്. ഇൗ നടൻ സിനിമകൾ ബ്ലോക്ക് ചെയ്തു എന്ന്. ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകളെ ചെയ്യുന്നുള്ളൂ. ഇൗ സിനിമകൾ ഒഴിച്ചു നിർത്തിയാൽ ഒരുവർഷം മലയാളത്തിൽ 160 ഒാളം സിനിമകൾ ഒരു വർഷം എടുക്കുന്നുണ്ട്. എന്തുകൊണ്ട് അവർക്ക് അതിൽ അവസരം ലഭിച്ചില്ല. എനിക്ക് സിങ്കില്ലെങ്കിൽ മറ്റുള്ള എത്രയോ നായകന്മാരുണ്ട് മലയാളത്തിൽ. തെലുങ്കിലും തമിലിലും എന്തുകൊണ്ട് അവർക്ക് അവസരം ലഭിച്ചില്ല.

അവസരം എന്നത് സൗന്ദര്യം ടാലന്റ്, എന്നത് മാത്രം കൊണ്ടല്ല. ദൈവാനുഗ്രഹം കൊണ്ടാണ്. പിന്നെ മഞ്ഞപ്പത്രങ്ങളിൽ വാർത്തകൾ വന്നു റിയൽ എസ്റ്റേറ്റ് ബന്ധമാണ് വഴക്കിൽ കലാശിച്ചതെന്ന്. ഇൗ നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഞാനാണ് അവരെ ഹീറോയിൻ ആക്കിയത്. ഞങ്ങൾ തമ്മിൽ പ്രശ്നമില്ലെന്ന് പറഞ്ഞ് ഒരു കുറിപ്പിടമാമായിരുന്നു. മൗനമെന്നത് വളരെ അപകടം പിടിച്ച കാര്യമാണ്. എന്തായാലും ഞ‍ാൻ ശരിക്കും അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനശക്തി അവർക്കുണ്ടായല്ലോ? എന്റെ ശരീരത്തിൽ തൊട്ടില്ലെന്നേ ഉള്ളൂ. ഞാനും മാനസീകമായി ഇക്കാലങ്ങളിൽ പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. മകളെക്കുറിച്ചോർത്തപ്പോഴാണ് പിന്മാറിയത്., ദിലീപ് മനോരമ ഒാൺലൈന്റെ പുതിയ പരിപടിയായ മറുപുറത്തിൽ പറഞ്ഞു.