അമലയെ പീഡിപ്പിച്ചത് വിജയിന്റെ വീട്ടുകാർ; വെളിപ്പെടുത്തലുമായി കുടുംബസുഹൃത്ത്

അമല പോൾ - വിജയ് വിവാഹ മോചനം ചർച്ചയാകുമ്പോൾ അമലയെ പിന്തുണയ്ക്കുന്ന വെളിപ്പെടുത്തലുമായി ഇരുവരുടെയും കുടുംബ സുഹൃത്ത് രംഗത്ത്. അമലാപോൾ - വിജയ് ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തിയത് വിജയുടെ വീട്ടുകാരാണ് എന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മാധ്യമങ്ങളിൽ വന്ന വാർത്ത പോലെ അമലയ്ക്കും വിജയിനും ഇടയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കുന്നു.

വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്ന് കൊമേഷ്യൽ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് കമ്മിറ്റ് ചെയ്ത 3 സിനിമകൾ അമലയ്ക്ക് തീർക്കാൻ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂർണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകൾ അമല പൂർത്തിയാക്കിയത്. 

എന്നാൽ ഈ കാലയളവിൽ സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരിൽ നിന്നും അമല നേരിട്ട് കൊണ്ടിരുന്നത് കടുത്ത മാനസീക പീഡനമായിരുന്നു.ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകാതെയാണ് മാനസികമായി അമലയെ വിജയ്‌യുടെ വീട്ടുകാർ വേദനിപ്പിച്ചു കൊണ്ടിരുന്നത്. ആ വീട്ടിൽ അമലയുടെ താല്പര്യങ്ങൾക്ക് യാതൊരു വിധ പരിഗണനയും നൽകിയിരുന്നില്ല.  ഇത് വിജയ്ക്കും അറിവുള്ള കാര്യമാണ്. 

അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ വിജയുടെ പൂർണ്ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നു. അതിനിടയിൽ ചില സൂപ്പർ സ്റ്റാറുകളുടെ പേരിൽ ചില മാധ്യമങ്ങളിൽ അമലയ്‌ക്കെതിരെ വന്ന പരാമർശം വിജയ് പൂർണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങൾ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നില്ല. 

ഒരു ഭാര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമല അർഹിക്കുന്ന എല്ലാ പരിഗണനയും വിജയ് നൽകിയിട്ടുണ്ട്. സിനിമ സെറ്റുകളിൽ കൂടെ വരാറുള്ള വിജയ് തന്നെയാണ് അവസാനം അഭിനയിച്ച തമിഴ് സിനിമയുടെ ഡബ്ബിംഗിന് അമലയെ സഹായിച്ചത്. ഇരുവർക്കും ഇടയിൽ യാതൊരു വിധ ദാമ്പത്യ പ്രശ്‌നവും ഉണ്ടായിരുന്നില്ല. കുടുംബ വഴക്കാണ് കാര്യങ്ങൾ വഷളാക്കിയത്.

എന്നാൽ വിജയ്‌യുടെ വീട്ടുകാരിൽ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് വിവാഹമോചനം എന്ന ചിന്തയിൽ ഇരുവരും എത്തിയത്. ഏകപക്ഷീയമായ ഒരു തീരുമാനമല്ല വിവാഹമോചനത്തിന്ന് പിന്നിൽ. ഏറെ മാസങ്ങൾക്ക് മുൻപ് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്നാണ് മ്യൂച്വൽ ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്, ഇരുവരുടെയും കുടുംബത്തെ അടുത്തറിയാവുന്ന സുഹൃത്ത് വെളിപ്പെടുത്തി.