മനുമന്തയുടെ ഡബ്ബിങ്ങിനായി മോഹൻലാൽ ചെലവഴിച്ചത് 70 മണിക്കൂർ

പുതിയ ചിത്രമായ വിസ്മയത്തിന്റെ തെലുങ്ക് പതിപ്പായ മനുമന്തയുടെ ഡബ്ബിങ്ങിനായി നടൻ മോഹൻലാൽ ചെലവഴിച്ചത് 70 മണിക്കൂർ. വളരെ വേഗം ഡബ്ബിങ് പൂർത്തിയാക്കുന്ന നടന്മാരിൽ പ്രമുഖനാണ് മോഹൻലാൽ. എന്നാൽ ഗ്രാമീണ തെലുങ്ക് ഭാഷ തന്നെ സിനിമയിൽ സംസാരിക്കണമെന്ന സംവിധായകൻ ചന്ദ്രശേഖർ യെല്ലേറ്റിയുടെ തീരുമാനമാണ് മാരത്തോൺ ഡബ്ബിങ്ങിനു പിന്നിൽ.

ഭാഷ പഠിച്ചാലും മാതൃഭാഷ സംസാരിക്കുന്ന ഒരാളിനെപ്പോലെ 100 ശതമാനം ആ ഭാഷയിലെ സംഭാഷണ രീതിയോട് നീതി പുലർത്തി സംസാരിക്കുക എന്നതു ശ്രമകരമാണ്. ഹൈദരാബാദിലെ തനി തെലുങ്കുനാട്ടു ഭാഷ സംസാരിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നുവെന്ന കാര്യം മോഹൻലാൽ തന്നെയാണു വെളിപ്പെടുത്തിയത്.

മോഹൻലാലിന്റെ അഭിയനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം അദ്ദേഹം നായകനായി അഭിനയിച്ച പടം നാളെ (വെള്ളി) റിലീസ് ചെയ്യുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണു പുറത്തിറങ്ങുന്നത്. വിസ്മയം എന്നാണു മലയാളത്തിലെ പേര്.

കാൽനൂറ്റാണ്ടിനു ശേഷം മോഹൻലാൽ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ കോഴിക്കോടുണ്ട്.