സിനിമയിലെ ലൈംഗികാതിക്രമത്തിന് രേഖയും ഇരയായി

ചലച്ചിത്രത്തിലെ നിർണായക രംഗങ്ങൾക്കു സ്വാഭാവികത കിട്ടാൻ ചില കാര്യങ്ങൾ സംവിധായകർ അഭിനേതാക്കളിൽ നിന്നു മറച്ചു വയ്ക്കാറുണ്ട്. ബലാത്സംഗം പോലും അങ്ങനെ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കാര്യം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പുറത്തു വന്നത്. ബെര്‍നാഡോ ബെര്‍ട്ടുലൂസിയുടെ ഫ്രഞ്ച്-ഇറ്റാലിയന്‍ ചിത്രം ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലാണു നടന്നത്.
ഇതേ കാര്യം ബോളിവുഡിലും സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ.

നടി രേഖയാണ് ഈ ദൗർഭാഗ്യകരമായ അവസ്ഥയ്ക്ക് ഇരയായത്. ഇതേ കുറിച്ച് ബോളിവുഡിൽ നിന്ന് പ്രതികരണവുമൊന്നുമുണ്ടായിട്ടില്ല. ഈ രംഗം ചിത്രീകരിക്കുമ്പോൾ രേഖ മുഖംപൊത്തി കരയുകയായിരുന്നുവെന്നാണ് യാസർ ഉസ്മാൻ രേഖയെ കുറിച്ചെഴുതിയ ബുക്കിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

രേഖ നായികയായി അഞ്ജാന സഫർ എന്ന ചിത്രത്തിലാണ് സംഭവമുണ്ടായത്. രാജ നാവാത്തെ സംവിധായകനായ ചിത്രത്തിലെ ഒരു ചൂടൻ രംഗമാണ് രേഖയുടെ അനുവാദം വാങ്ങാതെ അദ്ദേഹം ചിത്രീകരിച്ചത്. നായകൻ ബിശ്വജീത്തിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നു. അഞ്ചു മിനുട്ടോളം ദൈർഘ്യമുള്ള ചുംബനരംഗം ചിത്രീകരിക്കുമ്പോൾ രേഖയ്ക്കു കണ്ണുകളടച്ച് കരയുവാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂവെന്നും പുസ്തകത്തിൽ പറയുന്നു. ഈ രംഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചതും. അന്നു രേഖയ്ക്ക് പതിനഞ്ചു വയസേയുണ്ടായിരുന്നുള്ളൂ.

ലാസ്റ്റ് ടാംഗോ ഇൻ പാരിസ് എന്ന ചിത്രത്തിലാണ് നായികയുടെ സമ്മതമില്ലാതെ ബലാത്സംഗ രംഗം ചിത്രീകരിച്ചത്. മർലോൺ ബ്രാൻഡോയും മരിയ ഷ്നീഡറുമായിരുന്നു രംഗങ്ങളിൽ. ബ്രാന്‍ഡോ യഥാർഥത്തിൽ മരിയ ഷ്നീഡറെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംവിധായകൻ ബെർനാർ‍ഡോ ബെർടൊലൂച്ചീ അടുത്തിടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നായിക മരിയ ഷ്നീഡർ അതിനും രണ്ടു വർഷം മുൻപേ മരണപ്പെട്ടിരുന്നു.