ഷാരൂഖിന്റെ ഹൃദയം പാക്കിസ്ഥാനിലാണെന്ന് ബിജെപി നേതാവ്

ഷാരൂഖ് ഖാനെതിരെ വിവാദപ്രസ്തവാനയുമായി ബിജെപി നേതാവ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ഹൃദയം പാക്കിസ്ഥാനിലാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ ആരോപിച്ചു. രാജ്യത്ത്‌ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ആരോപണങ്ങൾ.

ഷാരൂഖ്‌ ഖാന്‍ പാകിസ്‌താന്‍ ഏജെന്റ്‌ ആണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി ആരോപിച്ചത് വലിയവാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ കൈലാഷും ഷാരൂഖിന് നേരെ തിരിഞ്ഞത്.

ഷാരൂഖ് ജീവിക്കുന്നത് ഇന്ത്യയിലാണ്, പക്ഷേ ഹൃദയം പാക്കിസ്ഥാനിലും ഇവിടെ നിന്നാണ് സിനിമകളിലൂടെ അദ്ദേഹം കോടികള്‍ സമ്പാദിക്കുന്നത്. എന്നിട്ടും ഇന്ത്യയില്‍ കടുത്ത അസഹിഷ്ണുതയാണെന്ന് പറയുന്നു, അദ്ദേഹത്തിന്റെ ഈ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കൈലാഷ് പറയുന്നു. ‌‌

പാക്കിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയ്ക്കെതിരെ തിരിയാനുള്ള തന്ത്രമാണ് ഷാരൂഖിന്റേത്. 1993ലുണ്ടായ സ്‌ഫോടനത്തില്‍ എവിടെയായിരുന്നു ഷാരൂഖ് ഖാന്‍, മുംബൈ ആക്രമണ സമയത്ത് ഷാരൂഖ് എവിടെയായിരുന്നു? കൈലാഷ് ചോദിക്കുന്നു.