ഓം പുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഓം പുരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണം ഹൃദയാഘാതമല്ലെന്നും തലയ്ക്കേറ്റ മുറിവാണെന്നുമാണ് റിപ്പോർട്ട്. നേരത്തെ മരണകാരണം ഹൃദയാഘാതംമൂലമാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.

ഓംപുരിയുടെ പെട്ടെന്നുളള മരണം പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. അതേ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹത ചുരുളഴിയുന്നത്.

അന്ധേരിയിലെ വസതിയിലെ അടുക്കളയില്‍ മരിച്ച നിലയിലാണ് ഓംപുരിരെ കണ്ടെത്തിയത്. തലയ്ക്ക് സാരമായ ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എന്നാലിത് വീഴ്ച്ചയില്‍ പറ്റിയതാണെന്നാണ് കരുതിയിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്തു പരിശോധനക്കയക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണദിവസം ഓം പുരി മദ്യപിച്ചിരുന്നതായി നിർമാതാവ് ഖാലിദ് കിദ്വായി മൊഴി നൽകിയിരുന്നു. മരിക്കുന്ന ദിവസം ഓം പുരി മകൻ ഇഷാനെ കാണാൻ കിദ്വായിയെും കൂട്ടി പോയിരുന്നു. മുൻഭാര്യ നന്ദിതയ്ക്കൊപ്പമായിരുന്നു ഇഷാൻ താമസിക്കുന്നത്. എന്നാൽ നന്ദിതയും ഇഷാനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഓം പുരിയ്ക്ക് മകനെ കാണാൻ സാധിച്ചില്ല. മാത്രമല്ല ഫോണിലൂടെ ഇക്കാര്യം പറഞ്ഞ് നന്ദിതയുമായി ദേഷ്യപ്പെടുകയും ചെയ്തു.

അവിടെവച്ച് അദ്ദേഹം മദ്യപിക്കുകയും 45 മിനിറ്റോളം നന്ദിതയുടെ ഫ്ലാറ്റിന് മുന്നിൽ ഇവരെ നോക്കി നിൽക്കുകയും ചെയ്തു. പിന്നീട് അവർ ഫോൺ എടുക്കാതെയായി. അതിന് ശേഷം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യം തീർന്ന ശേഷമാണ് അവിടെ നിന്നും തിരികെ പോയത്.