കസേരകൊണ്ട് രൺവീറിന്റെ തലയ്ക്കടിക്കണമെന്ന് സൽമാൻ

സുൽത്താൻ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ പ്രദർശനത്തിനിടെ രൺവീർ സിങ് ഡാൻസ് കളിക്കുന്ന വിഡിയോ ഓണ്‍ലൈനിൽ തരംഗമായിരുന്നു. ‘ബേബി കോ ബേസ് പസന്ത് ഹേ’ എന്ന ഗാനത്തിനിടെയാണ് പാരിസിലെ ഒരു തിയറ്ററിൽ റൺവീർ കയറി ഡാൻസ് കളിച്ചത്.

സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ആദ്യം ആളെ മനസ്സിലായിരുന്നില്ല. സൽമാന്റെ ഏതോ ഭ്രാന്തൻ ആരാധകനായിരിക്കുമെന്നാണ് അവർ വിചാരിച്ചത്. എന്നാൽ അത് സാക്ഷാൽ രൺവീർ സിങ് ആണെന്ന് പിന്നീടാണ് ആളുകള്‍ക്കു മനസ്സിലായത്. പിന്നെ നടനൊപ്പം ഡാൻസ് കളിക്കാനും സെൽഫി എടുക്കാനുമുള്ള ശ്രമത്തിലായിരുന്നു പ്രേക്ഷകരും.

ഈ സംഭവത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ സല്‍മാൻ ഖാനോടു ചോദിക്കുകയുണ്ടായി. എനിക്ക് അവനെ കൊല്ലണമെന്നായിരുന്നു സല്ലുവിന്റെ ആദ്യ മറുപടി. ഒരു കസേര എടുത്ത് അവന്റെ തലയ്ക്ക് അടിക്കണം. അവൻ അവിടെ സിനിമ കാണാൻ വന്നതോ ഡാൻസ് കളിക്കാൻ വന്നതോ? ഈ ഡാൻസ് കളിയിലൂടെ എല്ലാവരും ശ്രദ്ധിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം.– സൽമാൻ പറഞ്ഞു.

സല്ലു തമാശയ്ക്കാണോ അതോ കാര്യമായി പറഞ്ഞതാണോ എന്ന സംശയത്തിലായി മാധ്യമപ്രവർത്തകരും. രൺവീറിനെപ്പോലുള്ള യുവതാരങ്ങൾ തനിക്കു ഭീഷണി ഉയർത്തുമെന്ന പേടി ഉള്ളിലുള്ളതു കൊണ്ടാണ് സല്ലു ഇങ്ങനെ മറുപടി പറഞ്ഞതെന്നാണ് ബിടൗണിലെ പുതിയ സംസാരം.