എടിഎം തട്ടിപ്പിന് ഇരയായി നടി സ്വര ഭാസ്കര്‍

എടിഎം തട്ടിപ്പിന് ഇരയായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. ആഗസ്റ്റ് 27നാണ് സംഭവം. സല്‍മാന്‍ ഖാന്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു താരം. ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ നവി മുംബൈയിലെ ഒരു ഷോപ്പിങ് മാളിലെ എടിഎമ്മില്‍ പണമെടുക്കുന്നതിനായി സ്വര കയറി.

കാര്‍ഡ് ഉപയോഗിക്കുകയും പണം വരുന്നതിനായി കാത്തുനിന്നെങ്കിലും മിഷിന്‍ പെട്ടന്ന് നിശ്ചലമായി. അപ്പോള്‍ എടിഎമ്മിന് പുറത്ത് രണ്ട് പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം നിന്നിട്ടും പണം വരാത്തതിനാല്‍ നടി തിരികെ കാറിലേക്ക് തന്നെ മടങ്ങി. അപ്പോളാണ് എടിഎമ്മില്‍ നിന്നും 20,000 രൂപ പിന്‍വലിച്ച മെസേജ് ഫോണില്‍ വരുന്നത്.

ഞെട്ടിപ്പോയ താരം ഉടന്‍ തന്നെ അതേ എടിഎം മിഷീനില്‍ തിരികെയെത്തി. അപ്പോള്‍ അതിനൊരു കുഴപ്പവുമില്ല. നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ബാങ്കില്‍ പരാതി നല്‍കുകയുമൊക്കെ ചെയ്‌തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. നഷ്ടപ്പെട്ട പണം ഇതുവരെയും അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടില്ല.

കാര്‍ഡ് സ്വൈപ് ചെയ്തത് മുതലാണ് എടിഎം മിഷിന്‍ നിശ്ചലമായതെന്ന് നടി പറയുന്നു. പിന്‍ നന്പ‍ര്‍ പോലും ഞാന്‍ ഉപയോഗിച്ചില്ലെന്നും ആ സമയത്ത് പുറത്തുനിന്നവര്‍ തന്‍റെ അക്കൗണ്ട് നന്പര്‍ ഹാക്ക് ചെയ്താണ് പണം തട്ടിയെടുത്തതെന്നും സ്വര പറയുന്നു. ഇതാണ് താരത്തിനെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവന്‍ പരാതിയുമായി സൈബര്‍ സെല്ലിലും ബാങ്കിലും കയറി ഇറങ്ങി. സ്വര പറഞ്ഞു.