കൊച്ചി∙ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്തു പുറത്ത്. ‘ദിലീപേട്ടാ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലിൽവച്ച് താൻ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തിൽ പറയുന്നു. കേസിൽ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്.
നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ 1.5 കോടി രൂപ ആവശ്യപ്പെട്ട് സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കും മാനേജർ അപ്പുണ്ണിക്കും ബ്ലാക്ക്മെയിൽ സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നൽകിയ വിവരം പുറത്തായതിനു പിന്നാലെയാണ് ഈ കത്തും പുറത്തുവന്നത്. പൾസർ സുനിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ വിഷ്ണു എന്നയാളാണ് പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തതെന്ന് നാദിർഷാ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, താൻ ഈ കത്ത് കൊടുത്തുവിടുന്നയാളുടെ പേര് വിഷ്ണുവെന്നാണെന്ന് പൾസർ സുനി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളും നാദിർഷായ്ക്ക് ഫോൺ ചെയ്തെന്ന് പറയപ്പെടുന്നയാളും ഒരാൾതന്നെയാണോയെന്ന് വ്യക്തമല്ല.