‘മേരിക്കുട്ടി’ നിയമസഭയിൽ; ഏറ്റെടുത്ത് മന്ത്രിമാരും

മേരിക്കുട്ടിയെ കാണാൻ ജയസൂര്യയ്ക്കൊപ്പം ജനപ്രതിനിധികൾ തിയറ്ററിൽ. രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഞാൻ മേരിക്കുട്ടി’ കാണാൻ ഇരുവർക്കുമൊപ്പം മന്ത്രിമാരും എംഎൽഎമാരും എത്തി. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ ഫസ്റ്റ് ഷോയാണ് വിഐപി പ്രദർശനമായി മാറിയത്.

ട്രാൻസ്ജെൻഡർ ജീവിതം പ്രമേയമാക്കിയ സിനിമയുടെ ഈ പ്രദർശനത്തിലൂടെ ഇക്കൂട്ടരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിലും ജനപ്രതിനിധികളുടെ മുന്നിലും എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വൈകിട്ട് ആറുമണിയോടെ ജയസൂര്യയും രഞ്ജിത്തും തിയറ്ററിലെത്തി.

മേരിക്കുട്ടി വലിയ വിജയമാക്കിയതിനുള്ള നന്ദിയും അദ്ദേഹം പങ്കുവച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ് സുനിൽകുമാര്‍, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ എം.കെ മുനീർ, ഹൈബി ഈഡൻ, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, പന്തളം സുധാകരൻ, ദിവ്യ എസ് അയ്യർ എന്നിവർ സിനിമ കാണാൻ എത്തി.

സിനിമ കഴിഞ്ഞ ശേഷം ചിത്രത്തെക്കുറിച്ചും ജയസൂര്യയുടെ വേഷപ്പകർച്ചയെക്കുറിച്ചും ഇവർ എടുത്തുപറയുകയുണ്ടായി. ഇത്രയും വെല്ലുവിളി നിറഞ്ഞ പ്രമേയം സിനിമയാക്കിയതിൽ സംവിധായകനെയും അഭിനന്ദിച്ചു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ– മലയാളസിനിമയിലെ ശ്രദ്ധേയമായ വഴിത്തിരിവായിരിക്കും ഈ ചിത്രം. കാരണം കലാസൃഷ്ടി എന്നു പറയുന്നത്, ശ്രദ്ധയിൽപെടാതെ സമൂഹങ്ങളിലെ ഒരുവശങ്ങളിൽ കഴിഞ്ഞിരുന്ന പ്രശ്നത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരലാണെങ്കിൽ ഈ സിനിമ വൻവിജയമാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ കാവ്യമാണ്. അതുപോലെ തന്നെ സമൂഹത്തിന് വലിയൊരു സന്ദേശയവും. ശരിക്കും ഇത് ‘ഷീറോ’മാരുടെ സിനിമയാണ്.

എംഎം ഹസ്സൻ–നല്ല സന്ദേശം നൽകുന്ന സിനിമകൾക്ക് വലിയൊരു സാമൂഹപ്രാധാന്യം നമ്മൾ കൽപിക്കാറുണ്ട്. ഇത് നല്ല കഥ, അൽപം പോലും ബോറടിപ്പിക്കാതെ അവസാനം വരെയും കണ്ടിരിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം. അതിൽ ഏറ്റവും മികച്ചത് ജയസൂര്യയുടെ അഭിനയം. ജയസൂര്യ എന്ന അനുഗ്രഹീത നടൻ മേരിക്കുട്ടിയെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന്റെ കൊടുമുടിയിൽ എത്തി എന്നുള്ളതാണ് കാണാനാകുക.